കോംഗോ- ആഫ്രിക്കയ്ക്ക് പുറത്ത് മങ്കിപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ച് സ്വീഡനും. ഇതാദ്യമായാണ് ആഫ്രിക്കൻ രാജ്യത്തിന് പുറത്ത് മങ്കിപോക്സ് സ്ഥിരീകരിക്കുന്നത്. ഈ വർഷം 548 പേർ മങ്കി പോക്സ് ബാധിച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. മങ്കി പോക്സിന്റെ വ്യാപനത്തെ തുടർന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞ ദിവസം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കോംഗോയിൽ രോഗം വൻതോതിൽ വർധിച്ചുവരികയാണ്.
ഈ വർഷം ഇതേവരെ കോംഗോയിൽ 15664 പേർക്ക് രോഗം ബാധിക്കുകയും 548 പേരുടെ മരണം രേഖപ്പെടുത്തുകയും ചെയ്തുവെന്ന് കോംഗോ ആരോഗ്യമന്ത്രി സാമുവൽ-റോജർ കാംബ ഒരു വീഡിയോ സന്ദേശത്തിൽ പറഞ്ഞു, കോംഗോയിലെ 26 പ്രവിശ്യകളെയും രോഗം ബാധിച്ചു. ഏകദേശം 100 ദശലക്ഷം ജനസംഖ്യയുള്ള പ്രദേശമാണിത്. സൗത്ത് കിവു, നോർത്ത് കിവു, ത്ഷോപോ, ഇക്വറ്റൂർ, നോർത്ത് ഉബാംഗി, ഷുവാപ, മംഗള, സങ്കുരു എന്നീ പ്രവിശ്യകളെയാണ് ഏറ്റവും കൂടുതൽ ബാധിച്ചതെന്ന് കാംബ പറഞ്ഞു. അതിർത്തികളിലും ചെക്ക്‌പോസ്റ്റുകളിലും നിരീക്ഷണം ശക്തമാക്കിയതായും വൈറസിനെ പ്രതിരോധിക്കാനുള്ള തന്ത്രപരമായ പദ്ധതി സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2023 സെപ്തംബർ മുതൽ കോംഗോയിൽ പടർന്നുപിടിക്കുന്ന അതേ വൈറസ് ബാധ തങ്ങളുടെ രാജ്യത്തും കണ്ടെത്തിയതായി സ്വീഡനിലെ പബ്ലിക് ഹെൽത്ത് ഏജൻസി പറഞ്ഞു. സ്റ്റോക്ക്‌ഹോമിൽ ചികിത്സ തേടിയ ഒരു വ്യക്തിക്കാണ് ക്ലേഡ് I വേരിയൻ്റ് മൂലമുണ്ടാകുന്ന എം പോക്സ്(മങ്കിപോക്സ്) രോഗം കണ്ടെത്തിയത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിന് പുറത്ത് ആദ്യമായാണ് ക്ലേഡ് I രോഗം സ്ഥിരീകരിക്കുന്നത്.
ഈ വൈറസ് ആദ്യമായി മനുഷ്യരിൽ കണ്ടെത്തിയത് 1970-ൽ ഇന്നത്തെ കോംഗോയിലാണ്. രോഗബാധിതരായ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണിത്. അടുത്ത ശാരീരിക സമ്പർക്കത്തിലൂടെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാം. പനി, പേശീവേദന, വലിയ പരുപ്പ് പോലെയുള്ള ചർമ്മത്തിലെ മുറിവുകൾ എന്നിവയ്ക്ക് രോഗം കാരണമാകുന്നു.