റിയാദ്- ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നെത്തിയ ബിസിനസ്, ടൂറിസ്റ്റ്, സന്ദര്‍ശന വിസക്കാര്‍ ഏപ്രില്‍ 13ന് മുമ്പ് സൗദി അറേബ്യയില്‍ നിന്ന് മടങ്ങണമെന്നും ഇല്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത വിശ്വസിക്കരുതെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. പുതിയ വല്ല നിര്‍ദേശങ്ങളുമുണ്ടാകുമ്പോള്‍ ജവാസാത്തിന്റെ ഔദ്യോഗിക ചാനലുകള്‍ വഴി അറിയിക്കുമെന്നും വിശ്വസനീയ വാര്‍ത്തകള്‍ക്ക് ജവാസാത്തിന്റെ സോഷ്യല്‍ മീഡിയ എകൗണ്ടുകള്‍ പിന്തുടരണമെന്നും ജവാസാത്ത് ഓര്‍മിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ദ മലയാളം ന്യൂസ് അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.
ഇന്ത്യ, ഈജിപ്ത്, പാകിസ്താന്‍, മൊറോക്കോ, ടൂണീഷ്യ, യെമന്‍, അള്‍ജീരിയ, നൈജീരിയ, ജോര്‍ദാന്‍, സുഡാന്‍, ഇറാഖ്, ഇന്തോനേഷ്യ, എത്യോപ്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് മള്‍ട്ടിപ്ള്‍, സിംഗിള്‍ ബിസിനസ്, ടൂറിസ്റ്റ് വിസ എടുത്തവര്‍ ഏപ്രില്‍ 13ന് ശേഷം സൗദിയില്‍ പ്രവേശിക്കരുതെന്നും ഈ വിസക്കാര്‍ സൗദിയിലുണ്ടെങ്കില്‍ 13ന് മുമ്പ് രാജ്യം വിടണമെന്നുമുള്ള സര്‍ക്കുലര്‍ ആണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

എന്നാല്‍ വിസയുടെ കാലാവധി അവസാനിക്കുന്നത് വരെ സൗദിയില്‍ താമസിക്കാമെന്നും കാലാവധിക്ക് ശേഷം രാജ്യത്ത് തങ്ങിയാല്‍ നിയമാനുസൃത നടപടികള്‍ക്ക് വിധേയമാകേണ്ടിവരുമെന്നും ജവാസാത്ത് പറഞ്ഞു. ബിസിനസ് സന്ദര്‍ശന വിസക്കാര്‍ക്ക് അവരെ കൊണ്ടുവന്ന സ്ഥാപനത്തിന്റെയും ഫാമിലി സന്ദര്‍ശന വിസക്കാര്‍ക്ക് അവരെ കൊണ്ടുവന്ന വ്യക്തിയുടെയും അബ്ശിര്‍, മുഖീം പ്ലാറ്റ്‌ഫോമുകളില്‍ വിസ കാലാവധി അറിയാന്‍ അവസരമുണ്ട്. മള്‍ട്ടിപ്ള്‍ ടൂറിസ്റ്റ് വിസക്കാര്‍ക്ക് ഒരു വര്‍ഷത്തില്‍ ആകെ 90 ദിവസം മാത്രമേ സൗദിയില്‍ താമസിക്കാന്‍ അനുവാദമുള്ളൂ.
ഏത് സന്ദര്‍ശന വിസക്കാര്‍ക്കും ഹജ് ചെയ്യാന്‍ അനുമതിയുണ്ടാകില്ലെന്ന് പൊതുസുരക്ഷാവിഭാഗവും സൗദി ടൂറിസം മന്ത്രാലയവും ഓര്‍മിപ്പിച്ചു. മള്‍ട്ടിപ്ള്‍ വിസകള്‍ അബ്ശിര്‍, മുഖീം എന്നീ ജവാസാത്ത് പ്ലാറ്റ്‌ഫോമുകള്‍ വഴി പുതുക്കാന്‍ സാധിക്കുമെന്നും തടസ്സങ്ങള്‍ നേരിട്ടാല്‍ ഡയറക്ടറേറ്റുമായി ബന്ധപ്പെടാമെന്നും ജവാസാത്ത് അറിയിച്ചു.
(സൗദി അറേബ്യയിലെ ഔദ്യോഗിക വാർത്തകൾക്കായി ദ മലയാളം ന്യൂസിനെ പിന്തുടരുക)