ഫിഫ ക്ലബ്ബ് ലോകകപ്പിൽ യൂറോപ്യൻ ടീമായ ആർബി സാൽസ്ബർഗിനെ ഗോൾരഹിത സമനിലയിൽ തളച്ച് അൽഹിലാൽ. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡിനെ സമനിലയിൽ പൂട്ടിയ സൗദി ക്ലബ്ബ്, ഇത്തവണ ഓസ്ട്രിയൻ ടീമിനെതിരെ നിരവധി അവസരങ്ങൾ സൃഷ്ടിച്ച ശേഷമാണ് ഒരു പോയിന്റ് കൊണ്ട് തൃപ്തിപ്പെട്ടത്. സാൽസ്ബർഗിനും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾകീപ്പർ യാസിൻ ബോനുവിന്റെ തകർപ്പൻ പ്രകടനം ഹിലാലിന് തുണയായി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സ്പാനിഷ് ഭീമന്മാരായ റയൽ മാഡ്രിഡ് മെക്‌സിക്കോയിൽ നിന്നുള്ള എഫ്.സി പച്ചുക്കയെ ഒന്നിനെതിരെ മൂന്നു ഗോളിന് തോൽപ്പിച്ചു. ജൂഡ് ബെല്ലിങ്ഹാം, അർദ ഗുള്ളർ, ഫെഡറിക്കോ വൽവെർദെ എന്നിവർ മുൻ യൂറോപ്യൻ ചാമ്പ്യന്മാർക്കു വേണ്ടി ലക്ഷ്യം കണ്ടപ്പോൾ എലിയാസ് മൊണ്ടിയൽ ആണ് പച്ചുക്കയുടെ ഗോൾ നേടിയത്.
മറ്റു മത്സരങ്ങളിൽ യുവന്റസ് 4-1 ന് വൈദാദ് എഫ്‌സിയെയും എതിരില്ലാത്ത അഞ്ചു ഗോളിന് മാഞ്ചസ്റ്റർ സിറ്റി അൽഐനെയും തകർത്തു.
ഏഴാം മിനുട്ടിൽ പ്രതിരോധതാരം റൗൾ അസൻസിയോ ചുവപ്പുകാർഡ് കണ്ട് പുറത്തായ ശേഷം പത്തുപേരുമായാണ് കളിച്ചതെങ്കിലും മികച്ച നീക്കങ്ങളിലൂടെ റയൽ കളി പിടിക്കുകയായിരുന്നു. റയലിനേക്കാൾ മൂന്നിരട്ടി ഷോട്ടും 11 ഓൺടാർഗറ്റ് ഷോട്ടുകളും തൊടുത്ത പച്ചുക്കയ്ക്കു പക്ഷേ, റയലിന് വലിയ ഭീഷണി ഉയർത്താൻ കഴിഞ്ഞില്ല. ഗോൾകീപ്പർ തിബോട്ട് കോർട്ട്വ നിർണായക സേവുകളുമായി റയലിന് രക്ഷകനായി.
തുടർച്ചയായ രണ്ടാം തോൽവിയോടെ മെക്‌സിക്കൻ സംഘം ടൂർണമെന്റിൽ നിന്നു പുറത്തായി.
രണ്ട് റൗണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ നാല് വീതം പോയിന്റുമായി റയലും സാൽസ്ബർഗുമാണ് എച്ച് ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ. മൂന്നാം സ്ഥാനത്തുള്ള അൽ ഹിലാലിന് രണ്ട് പോയിന്റേയുള്ളൂവെങ്കിലും അടുത്ത മത്സരത്തിൽ പച്ചുക്കയെ തോൽപ്പിച്ചാൽ മുന്നേറാനാവും. റയലും സാൽസ്ബർഗും തമ്മിലുള്ള മത്സര വിജയി അടുത്ത റൗണ്ടിലേക്കു മുന്നേറും. ആ കളി സമനിലയാവുകയും ഹിലാൽ പച്ചുക്കയെ വീഴ്ത്തുകയും ചെയ്താൽ ഗോൾ വ്യത്യാസം നിർണായകമാവും എന്നതിനാൽ മെക്‌സിക്കൻ ക്ലബ്ബിനെതിരെ മികച്ച മാർജിനിൽ ജയിക്കാനാവും സൗദി ക്ലബ്ബ് ശ്രമിക്കുക.