കോഴിക്കോട്: വടകര എടോടി ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ 26 കിലോ സ്വർണ്ണ തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയെന്ന് കരുതുന്ന മുൻ ബാങ്ക് മാനേജർ മധ ജയകുമാർ പിടിയിൽ. തമിഴ്‌നാട് മേട്ടുപ്പാളയം പാത്തി സ്ട്രീറ്റിലെ താമസക്കാരനായ ഇയാൾ തെലങ്കാനയിൽ നിന്നാണ് പിടിയിലായത്.
17 കോടി രൂപ വില വരുന്ന സ്വർണം മുക്കുപണ്ടം വെച്ച് തട്ടിയെടുത്തെന്ന പരാതി ഉയർന്നതോടെ മധ ജയകുമാർ ഒളിവിൽ പോകുകയായിരുന്നു. തെലങ്കാന പോലീസിന്റെ കസ്റ്റഡിയിലുള്ള ഇയാളെ അറസ്റ്റ് ചെയ്യാനായി കേരളാ പോലീസിന്റെ അന്വേഷണ സംഘം അവിടേക്ക് പുറപ്പെട്ടിട്ടുണ്ട്.
തെലങ്കാനയിലെ ഒരു അടിപിടി കേസിൽ മധ ജയകുമാറിനെ പ്രതി ചേർത്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് വടകരയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ വിവരം തെലങ്കാന പോലീസിന് ലഭിച്ചത്. തുടർന്ന് വടകര പോലീസിനെവിവരം അറിയിക്കുകയായിരുന്നു.
മധജയകുമാറിന് ജൂലൈയിൽ കൊച്ചി പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നെങ്കിലും ജോലിയിൽ പ്രവേശിച്ചിരുന്നില്ല. വടകര ശാഖയിൽ പുതിയ മാനേജർ വന്ന് നടത്തിയ കണക്കെടുപ്പിലാണ് മുക്കുപണ്ടം വച്ച് കോടികൾ തട്ടിപ്പു നടത്തിയ വിവരം പുറത്തായത്.
2021 ജൂൺ 13 മുതൽ 2024 ജൂലൈ 6 വരെ 42 പണയങ്ങളിൽ തട്ടിപ്പ് നടത്തിയെന്നാണ് മധ ജയകുമാറിനെതിരെയുള്ള കേസ്. 26 കിലോ സ്വർണത്തിനു പകരം മുക്കുപണ്ടം വച്ച് മധ ജയകുമാർ 17 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് ബാങ്കിന്റെ പരാതിയിലുള്ളത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ കുറഞ്ഞ പലിശ നോക്കി ഇവിടെ പണയം വച്ച സ്വർണമാണ് അന്നത്തെ ബാങ്ക് മാനേജരായ മധ ജയകുമാർ തട്ടിയെടുത്തതെന്നാണ് പറയുന്നത്.
അതിനിടെ, താൻ മുങ്ങിയിട്ടില്ലെന്നും ലീവ് എടുത്ത് വടകരയിൽനിന്ന് പോയതാണെന്നുമുള്ള വിശദീകരണവുമായി കഴിഞ്ഞ ദിവസം മധ ജയകുമാർ രംഗത്തെത്തിയിരുന്നു. സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സ്വർണ്ണമാണ് പണയം വെച്ചതെന്നും സോണൽ മാനേജരുടെ നിർദേശ പ്രകാരമാണ് കാർഷിക ഗോൾഡ് ലോൺ നൽകിയതെന്നുമായിരുന്നു വിശദീകരണം. പ്രതി പിടിയിലായതോടെ ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ കൃത്യതയും വ്യക്തതയും ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഒപ്പം ഇതിന് പിന്നിൽ പ്രവർത്തിച്ച മറ്റു കരങ്ങളുണ്ടെങ്കിൽ അത് വെളിച്ചത്തുവരാനും കൂടുതൽ സഹായകമാകും.
കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ബാങ്ക് ഓഫിസിൽ എത്തി പരിശോധന നടത്തുമെന്നാണ് വിവരം. അന്വേഷണം ഏറ്റെടുത്തതിന് ശേഷം ജില്ലാ ക്രൈം ബ്രാഞ്ച് സംഘം ആദ്യമായാണ് ബാങ്കിൽ നേരിട്ട് എത്തുന്നത്. ബാങ്ക് മുൻ മാനേജർ മധ ജയകുമാറിന്റെ വിഡിയോയിൽ പറയുന്ന സ്വകാര്യ ധന കാര്യസ്ഥാപനത്തെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിലെ ജീവനക്കാരെയും ഉടമസ്ഥരെയും അന്വേഷണസംഘം നേരിട്ട് കാണും. തട്ടിപ്പിന് പിന്നിലുള്ള ആളെന്ന് ജയകുമാർ ആരോപിക്കുന്ന ബാങ്ക് സോണൽ മാനേജരെ ഉടനെ ചോദ്യം ചെയ്യാനും നീക്കമുണ്ട്.