മംഗളുരു: ന്യൂനപക്ഷങ്ങൾക്കെതിരെ ഭീഷണിയും വിദ്വേഷവും നിറഞ്ഞ സ്വരത്തിൽ പ്രസംഗിച്ച കർണാടകയിലെ മുതിർന്ന ആർഎസ്എസ് നേതാവ് കല്ലട്ക പ്രഭാകർ ഭട്ടിനെതിരെ കേസെടുത്ത് പൊലീസ്. മംഗലാപുരത്ത് കൊല്ലപ്പെട്ട സുഹാസ് ഷെട്ടിയെ അനുമസ്മരിച്ച് മെയ് 12-ന് നടത്തിയ പ്രസംഗത്തിലെ പരാമർശത്തിന്റെ പേരിലാണ് ബന്ത്‌വാൾ റൂറൽ പൊലീസ് കേസെടുത്തത്. പ്രഭാകറിന്റെ പ്രസംഗം പ്രകോപനപരവും വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ കലാപം ഉണ്ടാക്കാനുദ്ദേശിച്ചും ഉള്ളതാണെന്ന് എഫ്‌ഐആറിൽ പറയുന്നു.
ബജ്‌റംഗ്ദൾ പ്രവർത്തകനും കൊലക്കേസ് പ്രതിയുമായ സുഹാസ് ഷെട്ടി കൊല്ലപ്പെട്ടതിനു പിന്നാലെ മെയ് 12-ന് ബന്ത്‌വാൾ താലൂക്കിലെ കവലപാടൂർ ഗ്രാമത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ സംസാരിക്കവെയാണ് കല്ലട്ക പ്രഭാകർ ഭട്ട് മുസ്ലിം ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷകരമായ പരാമർശം നടത്തിയത്. മംഗളുരുവിലെയും കർണാടകയിലെ തീരദേശ മേഖലയിലെയും ആർഎസ്എസിന്റെ ഏറ്റവും മുതിർന്ന നേതാവാണ് പ്രഭാകർ ഭട്ട്. മുൻ കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പയുടെ അടുത്തയാളാണ് ഇദ്ദേഹം.
വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ വിദ്വേഷ പ്രചാരണം തടയുന്ന ഭാരതീയ ന്യായസംഹിത 353(2) വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പ്രഭാകറിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് പൊലീസ് അറിയിച്ചു.
സൂറത്കൽ ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയായ സുഹാസ് ഷെട്ടിയെ മെയ് ഒന്നിന് കാറിലെത്തിയ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കിന്നിപ്പടവ് ബാജ്‌പെയിൽ വെച്ചാണ് സംഭവം നടന്നത്. 2022 ജുലൈ 28 നാണ് കട്ടിപ്പല്ലയിലെ മംഗൾവാർപേട്ട് സ്വദേശിയായ മുഹമ്മദ് ഫാസിൽ കൊല്ലപ്പെട്ടത്. പ്രവീൺ നെട്ടാരു കൊല്ലപ്പെട്ട് രണ്ട് ദിവസത്തിനു ശേഷമായിരുന്നു സുറത്കല്ലിൽ ഒരു കടയുടെ മുന്നിൽ വെച്ച് ഫാസിൽ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട സുഹാസ് ഷെട്ടി രണ്ട് കൊലപാതക കേസ് അടക്കം അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഇതിൽ ഒരു കേസിൽ ശിക്ഷിക്കപ്പെടുകയും രണ്ട് കേസിൽ വെറുതെ വിടുകയും ചെയ്തിരുന്നു. രണ്ട് കൊലപാതക കേസുകളിൽ വിചാരണ നടന്നു കൊണ്ടിരിക്കുന്നതിനിടെയാണ് വെട്ടേറ്റ് മരിച്ചത്.