കൊച്ചി: താമസ സ്ഥലത്തുനിന്ന് ലഹരി കണ്ടെത്തിയെന്ന കേസിൽ ‘തൊപ്പി’ എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെയും സംഘത്തിന്റെയും മുൻകൂർ ജാമ്യഹരജി കോടതി തീർപ്പാക്കി.
മുൻകൂർ ജാമ്യം തേടിയ നിഹാദ് അടക്കം ആറു പേർക്കെതിരെയും കേസ് നിലവിലില്ലെന്ന് പോലീസ് അറിയിച്ചതോടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തീർപ്പാക്കിയത്. നിഹാദും സുഹൃത്തുക്കളായ മൂന്ന് യുവതികളും അടക്കം മുൻകൂർ ജാമ്യത്തിന് സമർപ്പിച്ച ഹർജിയിൽ ഡിസംബർ നാലിനകം റിപോർട്ട് നല്കാൻ പാലാരിവട്ടം പോലീസിന് കോടതി നിർദേശം നൽകിയിരുന്നു.
തുടർന്നാണ് നിഹാദിനും മറ്റുള്ളവർക്കുമെതിരെ കേസില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചത്. ഈ മാസം 16ന് കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ തൊപ്പിയുടെ തമ്മനത്തെ അപ്പാർട്ടുമെന്റിൽനിന്ന് ഡാൻസഫ് സംഘം രാസലഹരി പിടികൂടിയെന്ന് റിപോർട്ടുണ്ടായിരുന്നു.
തുടർന്ന് കേസിൽ പ്രതിയാക്കിയേക്കുമെന്ന നിഗമനത്തിലാണ് നിഹാദ് അടക്കമുള്ളവർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. താൻ തൊപ്പി എന്ന കഥാപാത്രത്തെ ഉപേക്ഷിച്ചുവെന്നും നിഹാദ് എന്ന യഥാർത്ഥ വ്യക്തിത്വത്തിലേക്ക് മടങ്ങിവരാനുള്ള ശ്രമത്തിലാണെന്നും നിഹാദ് യുട്യൂബിലൂടെ അറിയിച്ചിരുന്നു. താൻ വിഷാദരോഗത്തിന് അടിപ്പെട്ടിരിക്കുകയാണെന്നു പറഞ്ഞ നിഹാദ് പണവും പ്രശസ്തിയുമുണ്ടായിട്ട് കാര്യമില്ലെന്നും വീട്ടുകാർ തന്നെ സ്വീകരിക്കുന്നില്ലെന്നും പറഞ്ഞിരുന്നു.