തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് മാനസിക പ്രശ്നങ്ങളില്ലെന്ന് മെഡിക്കൽ ബോർഡ്. പൂർണ ബോധത്തോടെയാണ് ഇയാൾ കൂട്ടക്കൊല നടത്തിയത്. ശാരീരിക പ്രശ്‌നങ്ങൾ മാറിയാൽ രണ്ടുദിവസത്തിനകം ആശുപത്രി വിടാമെന്നും മെഡിക്കൽ ബോർഡ് അറിയിച്ചു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെല്ലിലാണ് അഫാനുള്ളത്. വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. അമ്മൂമ്മ സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പൊലീസ് അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഡിസ്ചാർജ് ചെയ്താലുടൻ ജയിലിലേക്ക് മാറ്റും. തുടർന്ന് രണ്ട് കേസുകളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തും.
സാമ്പത്തിക ബാദ്ധ്യത തന്നെയാണ് എല്ലാവരെയും കൊന്ന് ജീവനൊടുക്കാൻ പ്രേരണയായതെന്നാണ് അഫാൻ പൊലീസിനോട് ആവർത്തിച്ചത്. താൻ ഒറ്റയ്‌ക്ക് മരിച്ചാൽ അനുജനും അമ്മയ്‌ക്കും ആരും ഉണ്ടാകില്ല. അവർ നരകിക്കും. അതു താങ്ങാനാകില്ല. കാമുകിയും ഒറ്റയ്‌ക്കാകും. അവളെ ഒറ്റയ്‌ക്ക് ഉപേക്ഷിച്ചുപോകാൻ മനസു വന്നില്ല. വലിയ ഉപ്പയും ഭാര്യയും ഉമ്മുമ്മയും തങ്ങളുടെ ബുദ്ധിമുട്ടിനെക്കുറിച്ച് മനസിലാക്കി സഹായിച്ചില്ല. അതിനാൽ അവരും ജീവിക്കേണ്ട എന്ന് കരുതിയതെന്നുമാണ് ഇയാൾ വീണ്ടും മൊഴി നൽകിയത്. സംഭവദിവസം അഫാൻ മദ്യം കഴിച്ചിരുന്നതായി വ്യക്തമായി. എന്നാൽ രാസലഹരി ഉപയോഗിച്ചിരുന്നോ എന്നതിൽ വ്യക്തത തേടി രക്തപരിശോധ നടത്തിയതിന്റെ റിപ്പോർട്ട് ലഭിച്ചിട്ടില്ല.
ഉറ്റബന്ധുക്കളായ മൂന്നുപേരെക്കൂടി കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നതായും അഫാൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ‘തട്ടത്തുമലയിൽ താമസിക്കുന്ന ഉമ്മയുടെ ബന്ധുക്കളായ അമ്മയെയും മകളെയും വെഞ്ഞാമൂടുള്ള മാമനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, അനുജനെ തലയ്ക്കടിച്ച് കൊന്നതോടെ തന്റെ മനോവീര്യം നഷ്ടമായി. തളർന്നുപോയി. അല്ലെങ്കിൽ അവരേയും കൊല്ലുമായിരുന്നു’ എന്നാണ് അഫാന്റെ വെളിപ്പെടുത്തൽ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാനസികനില പരിശോധിച്ച മനോരോഗ വിദഗ്ദ്ധനോടാണ് പ്രതി ഇക്കാര്യം പറഞ്ഞത്. മനോരോഗ വിദഗ്ദ്ധൻ ഇത് പൊലീസിനെ അറിയിക്കുകയായിരുന്നു.