കോഴിക്കോട്: അവകാശങ്ങൾ തട്ടിയെടുത്ത് ന്യൂനപക്ഷ വേട്ടയ്ക്ക് ചില തത്പര കക്ഷികൾ ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങൾ അരുതാത്തതെന്തോ വശപ്പെടുത്തുന്നു എന്ന പ്രതീതിയുണ്ടാക്കുന്നതിന് ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം ശ്രമങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡ് കോഴിക്കോട് മേഖല ഓഫീസിനായി സ്ഥാപിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വഖഫിന്റെ പേരിൽ ആരെയും കുടിയിറക്കില്ല. അതേസമയം ന്യൂനപക്ഷങ്ങൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ കവർന്നെടുക്കില്ലെന്ന് മാത്രമല്ല, അതിന്റെ സംരക്ഷണത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
വഖഫ് അനുബന്ധ വിഷയങ്ങളിൽ ദേശീയ തലത്തിൽ ആശങ്കയുളവാക്കുന്ന സാഹചര്യമാണുള്ളത്. വഖഫ് നിയമ ഭേദഗതിക്കായുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലാണ് നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംയുക്ത പാർലമെന്ററി സമിതി മുമ്പാകെ പ്രതിപക്ഷാംഗങ്ങൾ സമർപ്പിച്ച 500-ൽ പരം ശിപാർശകൾ പരിഗണിക്കാതെയും 44 വ്യവസ്ഥകളിൽ ആവശ്യപ്പെട്ട ഭേദഗതികൾ അംഗീകരിക്കാതെയുമാണ് റിപോർട്ട് സമർപ്പിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ന്യൂനപക്ഷ സംരക്ഷണത്തിൽ കേന്ദ്ര സർക്കാർ പിറകോട്ടാണ് പോകുന്നത്. ന്യൂനപക്ഷങ്ങൾക്കായുള്ള വിവിധ ധനസഹായങ്ങളിൽ വലിയ കുറവാണ് ഈ കാലയളവിൽ ഉണ്ടായത്. മൗലാന ആസാദ് സ്‌കോളർഷിപ്പിന് 30 കൊടിയോളം രൂപയും, വിവിധ സാമൂഹ്യ വിഭാഗങ്ങൾക്കുള്ള സൗജന്യ പരിശീലന പരിപാടിയിൽ 65 ശതമാനവും, വിദേശ പഠന സഹായത്തിൽ 50 ശതമാനവും മദ്രസ്സ നടത്തിപ്പ് സംബന്ധിച്ച ധനസഹായത്തിൽ 99.5 ശതമാനവുമാണ് കേന്ദ്രം കുറവ് വരുത്തിയത്.
ഇത് മുഖവിലക്കെടുത്താണ് സംസ്ഥാന സർക്കാർ പ്രി മെട്രിക് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചത്. വിവിധ ന്യൂനപക്ഷ പദ്ധതികൾക്കായി സർക്കാർ ആകെ 106 കോടി രൂപയാണ് ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ വകയിരുത്തിട്ടുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 8 കോടി അധികമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ വിഭാഗങ്ങളെ ചേർത്ത് നിർത്തുകയും അവരുടെ അവകാശങ്ങൾക്ക് സംരക്ഷണം നൽകാൻ മുന്നിൽ നിൽക്കുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ച് വരുന്നത്.
സംസ്ഥാന സർക്കാറിനെ വിവിധ നിലയിൽ ഞെരുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. അവകാശപ്പെട്ടത് പോലും ഹനിക്കുന്ന സ്ഥിതിയാണ്. സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള സംസ്ഥാന സർക്കാറിന്റെ മുന്നേറ്റങ്ങൾക്ക് ഇത് തടസ്സമാവില്ല. അർഹതപ്പെട്ട എല്ലാവർക്കും വികസനത്തിന്റെ ഗുണഫലങ്ങൾ ലഭ്യമാക്കും. പ്രത്യേക ശ്രദ്ധ വേണ്ട പദ്ധതികൾ ആ നിലയിലും നടപ്പാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ ക്ഷേമം എന്നത് ഏതെങ്കിലും ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ പ്രശ്‌നമെന്ന നിലയില്ല, ആകെ സമൂഹത്തിന്റെ പ്രശ്‌നമായാണ് സർക്കാർ പരിഗണിക്കുന്നത്. ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് അനുവദിക്കുന്ന അവകാശങ്ങളിൽ വിട്ട് വീഴ്ചയുണ്ടാകില്ലെന്നും സംരക്ഷണത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് സംസ്ഥാനത്ത് കൂടുതൽ റീജ്യണൽ ഓഫീസുകൾ സ്ഥാപിക്കുമെന്നും തിരുവനന്തപുരത്ത് പുതിയ മേഖല ഓഫീസ് സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികൾ അതിവേഗം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചടങ്ങിൽ വഖഫ്, ന്യൂനപക്ഷ കാര്യ മന്ത്രി വി അബ്ദുറഹ്മാൻ അധ്യക്ഷനായി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യാതിഥിയായി. എം.പിമാരായ പി വി അബ്ദുൽ വഹാബ്, എം കെ രാഘവൻ, എംഎൽഎമാരായ അഹമ്മദ് ദേവർകോവിൽ, പി ഉബൈദുല്ല എംഎൽഎ, വഖഫ് ബോർഡ് അംഗങ്ങളായ അഡ്വ. എം ഷറഫുദ്ധീൻ, എം സി മായിൻ ഹാജി, അഡ്വ. പി വി സൈനുദ്ധീൻ, റസിയ ഇബ്രാഹീം, കെ എം അബ്ദുൽ റഹീം, വി എം രഹ്‌ന, വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം കെ സക്കീർ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ വി എസ് സക്കീർ ഹുസൈൻ, വാർഡ് കൗൺസിലർ എസ് കെ അബൂബക്കർ, അഡ്വ. എം മെഹബൂബ് തുടങ്ങിയവർ സംബന്ധിച്ചു.
ആർകിടെക്ട് പി സി അബ്ദുൽ റഷീദ്, കോൺട്രാക്ടർ കെ ആർ മുസ്തഫ എന്നിവർക്കുള്ള സ്‌നേഹോപഹാരം മുഖ്യമന്ത്രി സമ്മാനിച്ചു. ചീഫ് എക്‌സി. ഓഫീസർ സക്കീർ ഹുസൈൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിന് പുറകുവശത്തുള്ള എസ്.കെ ടെമ്പിൾ റോഡിലാണ് പുതിയ കെട്ടിടം. 13,900 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് പൂർണ്ണമായി ശീതീകരിച്ച നാല് നിലയുള്ള കെട്ടിടം ഒരുക്കിയത്. ബോർഡിന്റെ കോഴിക്കോട് മേഖല ഓഫീസ്, ബോർഡ് ചെയർമാന്റെയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെയും ഓഫീസ്, മീറ്റിംഗ് ഹാൾ, കോർട്ട് ഹാൾ, ഗസ്റ്റ് റൂമുകൾ എന്നീ സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടാം നിലയിലാണ് കോർട്ട് ഹാൾ സജ്ജീകരിച്ചിട്ടുള്ളത്.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ മേഖല കേന്ദ്രമായാണ് കോഴിക്കോട്ടെ ഓഫീസ് പ്രവർത്തിക്കുക. ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 12,000-ത്തിൽ പരം വഖഫുകളിൽ 8000-ലധികം വഖഫ് സ്ഥാപനങ്ങൾ ഈ മേഖലയിലാണ്. ഈ ജില്ലകളിലായി വിവിധ ഉപകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും കോഴിക്കോട് ഓഫീസിലാണ് ഈ പ്രദേശങ്ങളിലെ കേസുകൾ കൈകാര്യം ചെയ്യുന്നത്. വഖഫ് നിയമപ്രകാരമുള്ള അപ്പീൽ അതോറിറ്റി, വഖഫ് ട്രിബ്യൂണൽ എന്നിവയും കോഴിക്കോട് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.