നടൻ ഉണ്ണിമുകുന്ദൻ തന്നെ മർദിച്ചെന്ന മുൻമാനേജരുടെ പരാതിയിൽ സോഷ്യൽ മീഡിയയിലുണ്ടായ ചർച്ചകൾ താരം തന്നെ അവസാനിപ്പിച്ചു. നടൻ ടൊവിനോ തോമസുമായുള്ള വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീൻഷോട്ട് ഉണ്ണി മുകുന്ദൻ പുറത്തുവിട്ടാണ് സോഷ്യൽ മീഡിയ അഭ്യൂഹങ്ങൾക്ക് താരം മറുപടി നൽകിയത്. ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയായാണ് സ്‌ക്രീൻഷോട്ട് പങ്കുവെച്ചത്. പ്രശസ്ത അമിതാഭ് ബച്ചൻ ചിത്രമായ ‘ഷോലെ’യിലെ പാട്ടിന്റെ അകമ്പടിയോടെയാണ് ചാറ്റ് പുറത്തുവിട്ടത്.
ആക്ടർ ടൊവിനോ എന്ന് ഉണ്ണി മുകുന്ദൻ സേവ് ചെയ്ത നമ്പറുമായുള്ള ചാറ്റിന്റെ സ്‌ക്രീൻഷോട്ടാണ് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലുള്ളത്. കഴിഞ്ഞദിവസം രാവിലെ 7.34-ന് ഉണ്ണി മുകുന്ദൻ അയച്ച മെസേജിന് ടൊവിനോ പത്തുസെക്കൻഡുള്ള വോയ്‌സ് മെസേജ് മറുപടി അയച്ചതായി കാണാം. ഇതിന് മമ്മൂട്ടിയുടെ ചിത്രമുള്ള സ്റ്റിക്കറാണ് ഉണ്ണി മുകുന്ദന്റെ മറുപടി. പിന്നാലെ മോഹൻലാലിന്റെ ചിത്രമുള്ള സ്റ്റിക്കർ ടൊവിനോ തിരിച്ചയച്ചു.
ടൊവിനോയെ മെൻഷൻ ചെയ്താണ് ഉണ്ണി മുകുന്ദൻ സ്‌റ്റോറി പങ്കുവെച്ചത്. ടൊവിനോ നായകനായ ‘നരിവേട്ട’യെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയതിനാണ് തന്നെ ഉണ്ണി മുകുന്ദൻ മർദിച്ചത് എന്നായിരുന്നു മുൻ മാനേജർ വിപിൻ കുമാർ വിയുടെ പരാതി.
ചാറ്റിന് പുറമേ, പരോക്ഷ പ്രതികരണമായി ഫെയ്‌സ്ബുക്കിൽ ഒരു റീലും ഉണ്ണി മുകുന്ദൻ പങ്കുവെച്ചിട്ടുണ്ട്. ‘ഇരുമ്പിൽ തീർത്ത കുന്തവുമായി സിംഹത്തെ വേട്ടായാടാൻ ശ്രമിക്കൂ, നിങ്ങളുടെ നായകൾക്ക് അതിനുമാത്രം ശക്തിയുള്ള നഖങ്ങളില്ല’, എന്ന ക്യാപ്ഷനോടെയാണ് ‘മാർക്കോ’യിൽനിന്നുള്ള ഒരു ഭാഗം താരം റീലായി പങ്കുവെച്ചത്.