തിരുവനന്തപുരം – തലസ്ഥാന നഗരിയുടെ ചരിത്രമുറങ്ങുന്ന കരമന ആറിൻ്റ തീരത്തു നിൽക്കുന്ന മുത്തശ്ശി മാവിനു ചികിത്സയിലൂടെ രോഗശാന്തി.
രാജഭരണ കാലം മുതലുള്ള ഓർമ്മകളും പേറി നിൽക്കുന്ന തേൻ മാവിനാണ് ചികിത്സയിലൂടെ നവോന്മേഷം പകരുന്നത്.
കരമന- റിവർ ബണ്ട് ആൻ്റ് വാക്കേർസ് അസോസിയേഷൻ്റ നേതൃത്വത്തിലാണ് വാർദ്ധക്യം ബാധിച്ച മാവിനു ചികിത്സ നൽകി യുവത്വത്തിലേക്ക് മടക്കി കൊണ്ടുവരുന്നത്.
ദിനവും നൂറുകണക്കിനാളുകൾ നടക്കുന്ന
കരമനയിൽ നിന്നു ആഴാങ്കൽ ഭാഗത്തേക്ക് ഇപ്പോൾ പുനർനിർമ്മിച്ചു വരുന്ന നടപ്പാതയിൽ പ്രായാധിക്യത്താൽ കേടുപാടുകൾ സംഭവിച്ച മാവിനെയാണ് പലഘട്ടങ്ങളിലൂടെയുള്ള ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുത്തു വരുന്നത്.
അപകടകരമായി പോടു പിടിച്ചും തടിപൊടിഞ്ഞും നിൽക്കുന്ന പഴക്കം ചെന്ന
മാവിന് ശാസ്ത്രീയമായ ചികിത്സാ രീതിയിലൂടെ ആരോഗ്യം വീണ്ടെടുക്കുന്നത്.
ഇരട്ടിമധുരം, സോമലത, വേപ്പെണ്ണ, പെട്രോൾ, ശുദ്ധജലം, മണ്ണ് തുടങ്ങിയവ പ്രത്യേക അനുപാതത്തിൽ കലർത്തിയുള്ള മിശ്രിതമാണ് മരുന്നായി ഉപയോഗിക്കുന്നത്. വൃക്ഷത്തിനു മരുന്നു പയോഗിച്ചുള്ള കുത്തിവയ്പ്പും നൽകി വരുന്നു. കാർഷിക വിദഗ്ധൻ പ്രൊഫ .വി വിശ്വേശ്വരൻ്റ നേതൃത്വത്തിലാണ് ചികിത്സ പുരോഗമിച്ചുവരുന്നത്.
പുരാതന കാലത്തുതന്നെ ഭാരതത്തിൽ വൃക്ഷ ചികിത്സ നിലനിന്നിരുന്നു. വൃക്ഷായൂർവേദം എന്ന ചികിത്സാ സമ്പ്രദായം തന്നെ യുണ്ടായിരുന്നു.
എന്നാൽ മുത്തശ്ശി മാവിനു നൽകി വരുന്നത് പാരമ്പര്യവും ആധുനികവുമായ ചികിത്സാ രീതികൾ സംയോജിപ്പിച്ചാണെന്ന് പ്രൊഫ.വിശ്വേശരൻ പറഞ്ഞു.
മാങ്ങയുള്ള കാലമായതിനാൽ രാസ ലായനികൾ ഉപയോഗിക്കുന്നില്ല. മാമ്പഴക്കാലം കഴിയുബോൾ ആവശ്യമെങ്കിൽ രാസചികിത്സ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കരമന റിവർ ബണ്ട് പ്രൊട്ടക്ഷൻ ആൻ്റ് വാക്കേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് സ്വാമിനാഥൻ പി.
സെക്രട്ടറി ഹരിദാസൻ എൻ.
ട്രഷറർ ഹരീഷ് ജി തമ്പി, എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി.റഹിം, പരിസ്ഥിതി പ്രവർത്തക അനിത ശർമ്മ ,നന്ദു ,കെ.ആർ.എസ്. അയ്യർ, വി ശങ്കർ ,മോഹനൻ നായർ ,അർജുനൻ ,ആർ. ബാലചന്ദ്രൻ പിള്ള ,എ.വി കണ്ണൻ, വേണുഗോപാൽ ,കാളിദാസൻ ,വേലപ്പൻ ,പ്രദേശവാസികൾ തുടങ്ങിയവർ തേന്മാവിൻ്റെ ചികിത്സാ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
കരമന പാലം ബണ്ട് മുതൽ കൈമനം കരുമം റോഡ് വരെ രണ്ടു കിലോമീറ്റർ ദൂരമാണ് സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപെടുത്തി നടപ്പാത വികസിപ്പിച്ചുവരുന്നത്.
ജൈവ വൈവിധ്യ സമ്പന്നവും പക്ഷിസാന്ദ്രത കൂടിയതുമായ പുഴയോരപ്രദേശമാണിത്
ഇവിടുത്തെ പ്രകൃതി സമ്പന്നത സംരക്ഷിച്ചു കൊണ്ടുള്ള വികസനമെ പാടുള്ളുവെന്ന സന്ദേശം കൂടി നൽകാനാണ് മുത്തശ്ശി മാവിൻ്റെ ചികിത്സയിലൂടെ ആസോസിയേഷൻ ലക്ഷ്യമിടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group