കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന പ്രതി കൊടി സുനിക്ക് 30 ദിവസത്തെ പരോൾ അനുവദിച്ച് ജയിൽ വകുപ്പ്. അമ്മ നൽകിയ അപേക്ഷ പരിഗണിച്ച് അനുവദിച്ച പരോളിൽ കൊടി സുനി തവന്നൂർ ജയിലിൽ നിന്ന് പുറത്തിറങ്ങി. മനുഷ്യാവകാശ കമ്മിഷനാണ് ആദ്യം അപേക്ഷ നൽകിയത്. കമ്മിഷന്റെ കത്തിൽ ജയിൽ ഡിജിപിയാണ് അനുമതി നൽകിയത്. പൊലീസ് നൽകിയ പ്രൊബേഷൻ റിപ്പോർട്ട് എതിരായിട്ടും ജയിൽ ഡിജിപി ബൽറാം കുമാർ ഉപാദ്ധ്യായ അനുകൂല തീരുമാനമെടുക്കുകയായിരുന്നു എന്നാണ് വിവരം. ശനിയാഴ്ചയാണ് ജയിലിൽ നിന്ന് സുനി പുറത്തിറങ്ങിയത്.
ടിപി വധക്കേസിലെ മുഖ്യപ്രതിയാണ് കൊടി സുനി. അഞ്ച് വർഷത്തിന് ശേഷമണ് കൊടി സുനിക്ക് ഇപ്പോൾ പരോൾ ലഭിക്കുന്നത്. ടിപി കേസിൽ ജയിലിൽ കഴിയുന്നതിനിടെ തട്ടിക്കൊണ്ടുപോകൽ, കവർച്ച എന്നിവ ആസൂത്രണം ചെയ്തതിനും ജയിൽ ഉദ്യോഗസ്ഥരെ മർദ്ദിച്ചതിനുമൊക്കെ പ്രതിയാണ് കൊടി സുനി. അതുകൊണ്ട് സുനിക്ക് സാധാരണ നിലയിൽ ലഭിച്ചുകൊണ്ടിരുന്ന പരോൾ നൽകേണ്ടതില്ലെന്ന് ജയിൽ വകുപ്പും ആഭ്യന്തര വകുപ്പും തീരുമാനിച്ചിരുന്നു. ആ തീരുമാനമാണ് ഇപ്പോൾ ജയിൽ ഡിജിപി റദ്ദാക്കിയിരുന്നത്.
കൊടി സുനിയുടെ അമ്മ തന്റെ മകന് പരോൾ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് മനുഷ്യാവകാശ കമ്മിഷന് മുമ്പിൽ പരാതി നൽകിയിരുന്നു. കമ്മിഷൻ അംഗം ബൈജുനാഥ് കൊടി സുനിയുടെ മനുഷ്യാവകാശം സംരക്ഷിക്കേണ്ട നടപടികൾ സ്വീകരിക്കാൻ ജയിൽ മേധാവിക്കും തവന്നൂർ ജയിൽ സൂപ്രണ്ടിനും നിർദ്ദേശം നൽകി. സ്വാഭാവികമായി ഒരു തടവുകാരന് പരോൾ അനുവദിക്കുമ്പോൾ പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും പരിശോധിക്കും. ഈ രണ്ട് റിപ്പോർട്ടുകളും അനുകൂലമായാൽ ആണ് സൂപ്രണ്ട് സാധാരണനിലയിൽ പരോൾ അനുവദിക്കുക. റിപ്പോർട്ട് അനുകൂലമല്ലെങ്കിൽ ജയിൽ ഡിജിപിക്ക് അയക്കും. പിന്നീട് ജയിൽ ഡിജിപിയാണ് പരോളിൽ തീരുമാനമെടുക്കുക. കഴിഞ്ഞ വർഷമാണ് കൊടി സുനിയെ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നു മലപ്പുറം തവന്നൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്