കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.എം നേതാവും ഇടതു മുന്നണി മുൻ കൺവീനറുമായ എം.എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് വിട്ടുനൽകുന്നതിനെതിരെ മകൾ ആശാ ലോറൻസ് ഹൈക്കോടതിയിൽ ഹരജി നൽകി. മൃതദേഹം പള്ളിയിൽ സംസ്‌കരിക്കാൻ പോലീസ് സംരക്ഷണം നല്കണമെന്നാണ് ഹരജിയിലെ ആവശ്യം.
ഇന്ന് വൈകീട്ട് നാലിന് ജനനേതാവിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് കൈമാറാനിരക്കെയാണ് അത് തടയണമെന്നാവശ്യപ്പെട്ട് മകൾ ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ഹരജി ഇന്നു തന്നെ കോടതി പരിഗണിക്കുമെന്നാണ് വിവരം.
മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറണമെന്ന കാര്യം പിതാവ് തങ്ങളോട് പറഞ്ഞിട്ടില്ലെന്നാണ് ആശാ ലോറൻസിന്റെ വാദം. തനിക്ക് ഇതേപ്പറ്റി അറിയില്ലെന്നും ഇങ്ങനെ ഒരു കാര്യത്തിന് എല്ലാ മക്കളുടേയും സമ്മതം വേണമെന്നും ആശ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജിൽ വൈദ്യപഠനത്തിന് നൽകുന്നതിനോട് തനിക്ക് യോജിപ്പില്ല. ഇടവകയിലെ അംഗത്വമടക്കം അച്ഛൻ ഒഴിവാക്കിയിരുന്നില്ല. അച്ഛന്റെ ആഗ്രഹം ഇതിൽനിന്ന് വ്യക്തമാണെന്നും അതിനാൽ കോടതി ഇടപെട്ട് മൃതദേഹം വൈദ്യപഠനത്തിന് നൽകുന്നത് തടയണമെന്നും ഇവർ ആവശ്യപ്പെട്ടു.
എന്നാൽ, ഈ ഹരജിക്ക് പിന്നിൽ ബാഹ്യ ഇടപെടലുണ്ടെന്നാണ് മൂത്ത സഹോദരൻ സജീവൻ പ്രതികരിച്ചത്. അച്ഛന്റെ ആഗ്രഹപ്രകാരമാണ് കാര്യങ്ങൾ നീക്കിയതെന്നും മൃതദേഹം അച്ഛൻ മെഡിക്കൽ കോളജിൽ വൈദ്യപഠനത്തിന് നൽകണമെന്ന് പറഞ്ഞിരുന്നതായും സജീവൻ വെളിപ്പെടുത്തി.