തിരുവനന്തപുരം– പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുപ്പിച്ച സംഭവത്തില്‍ വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലാണ് സംഭവം. സംഭവത്തെ കുറിച്ച് അടിയന്തിരമായി അന്യേഷിച്ച് റിപ്പോര്‍ട്ട് സമർപ്പിക്കാൻ മന്ത്രി വിദ്യാഭ്യാ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
പോക്‌സോ കേസ് പ്രതികളായ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തിങ്കളാഴ്ച സര്‍ക്കാര്‍ ഉത്തരവിരുന്നു. അതേ ദിവസം തന്നെ പോക്‌സോ കേസില്‍ പോലീസ് അന്യേഷണം നേരിടുന്ന വ്യക്തിയെ സ്‌കൂള്‍ പ്രവേശനോത്സവത്തിന് അതിഥിയായി ക്ഷണിച്ചത് വന്‍ വിവാദത്തിനിടയാക്കി. ഇത് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ മന്ത്രി ശിവന്‍ക്കുട്ടി അന്യേഷണത്തിന് ഉത്തരവിടുകയായിരുന്നു. മുകേഷ് സ്‌കൂളില്‍ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും സമ്മാന വിതരണവും നടത്തിയിരുന്നു.
കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് റീല്‍സ് ഷൂട്ടിങ്ങിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് അതിക്രമം കാണിച്ചെന്ന കേസിലെ പ്രതിയാണ് മുകേഷ്. പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചെന്നുമാണ് പരാതി. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോവളം സ്‌റ്റേഷനില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ അന്യേഷണം പുരോഗമിക്കുന്നതിനിടെയാണ് ഈ സംഭവം.