‘മാധ്യമ പ്രവർത്തകരെയും മാധ്യമങ്ങളേയും പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ചു’
ആലപ്പുഴ- കഞ്ചാവ് കേസിൽ പിടിയിലായ മകന്റെ പേര് വാർത്തയിൽ കൊടുത്തതിന് മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരേയും അധിക്ഷേപിച്ച കായംകുളം എം എൽ എ യു പ്രതിഭയ്ക്കെതിരേ പത്ര പ്രവർത്തക യൂണിയൻ. മാധ്യമ പ്രവർത്തകർക്കെതിരേ ജാതീയധിക്ഷേപം ഉൾപ്പെടെ സമൂഹമാധ്യമത്തിലൂടെ നടത്തിയെന്ന് കെ യു ഡബ്യു ജെ ആലപ്പു ജില്ലാ കമ്മിറ്റി ആരോപിച്ചു. ജാതീയധിക്ഷേപം ഉൾപ്പെടെയുള്ള അപകീർത്തികരമായ വാക്കുകൾ ഒരു ജനപ്രതിനിധിയിൽ നിന്നുണ്ടാകുന്നത് ന്യായീകരിക്കാവുന്നതല്ല. ആലപ്പുഴയിലെ മാധ്യമ പ്രവർത്തകരോട് ഒരുനിലയ്ക്കും സഹകരിക്കാത്തയാളാണ് യു പ്രതിഭയെന്ന് യൂണിയൻ പ്രതിഷേധക്കുറിപ്പിൽ പറയുന്നു. ഔദ്യാഗിക ആവശ്യങ്ങൾക്കായി ബന്ധപ്പെട്ടാൽപോലും ഫോണെടുക്കുകയോ പ്രതികരിക്കുകയോ ചെയ്യാറില്ല. ദൃശ്യമാധ്യമ പ്രവർത്തകരുടെ കുടുംബാംഗങ്ങളെപ്പോലും സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിക്കുകയാണ് എം എൽ എ ചെയ്തത്. ആദ്യം വ്യാജവാർത്തയാണെന്ന് പറഞ്ഞ എംഎൽഎ പിന്നീട് തെളിവുകൾ പുറത്തുവന്നതോടെ നിലപാട് അടിക്കടി മാറ്റുന്ന പ്രവണതയാണുണ്ടായത്. തെറ്റുകൾ മാധ്യമങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാനാണ് പ്രതിഭ ശ്രമിക്കുന്നത്. എക്സൈസിൽ നിന്ന് ലഭിച്ച ഔദ്യോഗിക വിവരങ്ങളും രേഖകളും മാത്രമാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. എംഎൽഎയുടെ നടപടിയിൽ പ്രതിഷേധിക്കുന്നതിനൊപ്പം പാർട്ടി നേതൃത്വം ഇവരെ തിരുത്തണമെന്നും യൂണിയൻ ആവശ്യപ്പെട്ടു. എംഎൽഎയുടെ അധിക്ഷേപങ്ങൾക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പരാതി നൽകാൻ യൂണിയൻ ജില്ലാ യോഗം തീരുമാനിച്ചു. വ്യക്തിയധിക്ഷേപം നേരിട്ട മാധ്യമ പ്രവർത്തകർ നൽകുന്ന പരാതികൾക്കും നിയമപോരാട്ടങ്ങൾക്കും പൂർണപിന്തുണ നൽകാനും തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് റോയി കൊട്ടാരച്ചിറയും സെക്രട്ടറി പി ആർ രജീഷ്കുമാറും അറിയിച്ചു.