പട്ടാമ്പി, ഒറ്റപ്പാലം പ്രദേശങ്ങള്‍ക്ക് നഗരപ്രൗഢിയുടെ പകിട്ട് പകര്‍ന്ന ഇ.പി. അച്യുതന്‍ നായര്‍ എന്ന സ്ഥിരോല്‍സാഹിയും ദാനശീലനുമായ ബിസിനസുകാരന്റെ അമ്പത്തി രണ്ടാം ചരമവാര്‍ഷികത്തില്‍ അദ്ദേഹം കടന്നുപോയ കഠിനപഥങ്ങളുടെ കഥകള്‍ അയവിറക്കുകയാണ്, മകനും പ്രവാസിയുമായ വേണുഗോപാല്‍.
പഴയ വള്ളുവനാട് താലൂക്കിന്റെ ഹൃദയഭൂമികകളായ പട്ടാമ്പിയും ഒറ്റപ്പാലവും ഇന്ന് കാണുംവിധം ആധുനികവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച ഇ.പി അച്യുതന്‍ നായര്‍ എന്ന വ്യവസായിയുടെ കഥ ആവേശകരമാണ്. പട്ടാമ്പിയേയും ഒറ്റപ്പാലത്തേയും കേരളത്തിന്റെ വ്യാവസായിക ഭൂപടത്തില്‍ സുപ്രധാനസ്ഥാനത്തേക്കെത്തിക്കുന്നതിൽ അച്യുതൻ നായർ വഹിച്ച പങ്ക് അവിസ്മരണീയമാണ്. അറുപതുകളിലും എഴുപതുകളിലുമെല്ലാം വികസനരംഗത്തെ പുത്തന്‍ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ നേതൃപരമായ പങ്ക് വഹിക്കുകയും സാധാരണക്കാരും ഇടത്തരക്കാരുമായ പ്രദേശവാസികളുടെ സ്‌നേഹം ഏറ്റുവാങ്ങുകയും ചെയ്ത മനുഷ്യ സ്‌നേഹി കൂടിയായിരുന്നു അദ്ദേഹം. ഇ. പി അച്ചു തൻ നായരുടെ മൂന്നാമത്തെ മകന്‍ വി. വേണുഗോപാല്‍ ( ദുബായ്), അച്ഛന്റെ ഓര്‍മദിവസത്തില്‍ ( ജൂൺ ആറ് ) ആ കാലത്തിന്റെ ചില സ്മരണകള്‍ അയവിറക്കുന്നു.
അച്യുതന്‍ നായരേയും അനിയന്‍ ഇ. പി മാധവന്‍ നായരേയും വ്യവസായ രംഗത്തേക്ക് ആകര്‍ഷിച്ചത് ഇരുവരുടേയും അമ്മാവനായ ഇ.പി രാമന്‍ നായരായിരുന്നു. ഇ.പി രാമന്‍ നായര്‍ ആരംഭിച്ച പട്ടാമ്പി മാച്ച്‌സ് ഫാക്ടറിയെന്ന, അക്കാലത്ത് നിരവധി പേര്‍ക്ക് ജോലി നല്‍കിയിരുന്ന തീപ്പെട്ടിക്കമ്പനിയില്‍ നിന്നാണ് മരുമകന്‍ അച്യുതന്‍ നായര്‍ ബിസിനസിന്റെ ആദ്യസംരംഭങ്ങള്‍ക്ക് തിരി കൊളുത്തിയത്. 1954 വരെ പട്ടാമ്പിയിലായിരുന്നു അച്യുതന്‍ നായരുടെ താമസം. പിന്നീട് ഒറ്റപ്പാലത്ത് പുതുതായി നിര്‍മിച്ച വീട്ടിലേക്ക് മാറി.
തീപ്പെട്ടിക്കോലുകളും പോളകളും നിര്‍മിച്ച് കയറ്റുമതി ചെയ്തിരുന്ന തീപ്പെട്ടിക്കമ്പനിയുടെ സാരഥ്യം ഇ. പി അച്യുതന്‍ നായര്‍, സഹോദരൻ ഇ. പി മാധവൻ നായരോടൊപ്പം സമര്‍ഥമായി നിര്‍വഹിച്ചുപോന്നു.
പില്‍ക്കാലത്ത് തീപ്പെട്ടി വ്യവസായമൊക്കെ തകര്‍ന്നുപോയെങ്കിലും വള്ളുവനാട്ടിലെ ആദ്യകാലതലമുറയ്ക്ക് മറക്കാനാവാത്ത പേരുകളാണ് ഈ രംഗത്തെ ആദ്യവ്യവസായി അച്യുതന്‍ നായരുടെയും മാധവൻ നായരുടെയും പേരുകൾ. പട്ടാമ്പിയിലെ തീപ്പെട്ടിക്കമ്പനി സര്‍ക്കാര്‍ ആശുപത്രിയായി ഉയര്‍ന്നുവെങ്കിലും കാലക്രമേണ ആശുപത്രിയുടെ പിറകില്‍ പ്രവര്‍ത്തിച്ചവരുടെ നന്‍മയുടേയും മനുഷ്യസ്‌നേഹത്തിന്റേയും ചരിത്രം വേണ്ട രീതിയില്‍ അടയാളപ്പെടുത്താതെ പോയി.
വാഹനങ്ങളുടെ സര്‍വീസിംഗിനാവശ്യമായ ഹൈഡ്രോളിക് ലിഫ്റ്റ് ആദ്യമായി ഒറ്റപ്പാലം മേഖലയിലുള്ളവര്‍ക്ക് പരിചയപ്പെടുത്തിയ വ്യവസായി കൂടിയായിരുന്നു ഇ.പി. അച്യുതന്‍ നായര്‍. പട്ടാമ്പിയായിരുന്നു അച്യുതന്‍ നായരുടെ മുഖ്യബിസിനസ് മേഖല. പട്ടാമ്പിക്കാര്‍ക്കിടയില്‍ അദ്ദേഹം ഏറെ പ്രിയംകരനായി മാറിയത് അങ്ങനെയാണ്.
ബിസിനസ് മേഖല അച്യുതന്‍ നായര്‍ പിന്നീട് ജന്മദേശമായ ഒറ്റപ്പാലത്തേക്ക് കൂടി വ്യാപിപ്പിച്ചു. ഒറ്റപ്പാലം പ്രദേശത്തെ ആദ്യത്തെ ഇന്ത്യന്‍ ഓയില്‍ ഡീലര്‍ കൂടിയായിരുന്ന അദ്ദേഹമാണ് ഒറ്റപ്പാലത്തെ ആദ്യത്തെ പെട്രോള്‍ പമ്പിന്റേയും സ്ഥാപകന്‍. സമ്പൂര്‍ണമായൊരു ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പും അദ്ദേഹം സ്ഥാപിച്ചു. പെട്രോള്‍ പമ്പും സര്‍വീസ് സ്‌റ്റേഷനുമെല്ലാം അറിയപ്പെട്ടത് ശാസ്താ ഓട്ടോമൊബൈല്‍, ശാസ്താ സര്‍വീസ് സ്റ്റേഷന്‍ എന്നായിരുന്നു. ശ്രീ ധര്‍മശാസ്തയുടെ പരമഭക്തനനായിരുന്നത് കൊണ്ടു തന്നെ മിക്ക സ്ഥാപനങ്ങളുടേയും പേര് ശ്രീശാസ്താവിന്റെ പേരിലായിരുന്നു. ഗുരുവായൂര്‍ പദ്മനാഭന്‍ എന്ന ആനയെ നടയിരുത്തിയതും ഇ.പി സഹോദരങ്ങളായിരുന്നു. ഈയിടെ അടച്ചു പൂട്ടിയ ഒറ്റപ്പാലം ലക്ഷ്മി പിക്ചർ പാലസ്, അമ്മയുടെ പേരിൽ ഇവർ സ്ഥാപിച്ചതായിരുന്നു. ഒറ്റപ്പാലത്തെ ആദ്യ സിനിമാ തിയേറ്റർ. ഇന്ന് അത് ഓർമയായി.
ഇതോടൊപ്പം ശാസ്താ ട്രാന്‍സ്‌പോര്‍ട്ട് എന്ന പേരില്‍ പതിനൊന്ന് സ്വകാര്യ ബസ് സര്‍വീസും നടത്തിപ്പോന്നു. മനിശ്ശേരിയിലെ ശാസ്താ മാച്ച് ഫാക്ടറിയും അത്തരമൊരു സംരംഭമാണ്. സഹോദരൻ ഇ. പി മാധവൻ നായരോടൊപ്പം ചേർന്ന് സ്ഥാപിച്ച വ്യവസായ ഗ്രൂപ്പാണ് പ്രസിദ്ധമായ ഇ. പി ബ്രദേഴ്സ്. നിരവധി പേര്‍ക്ക് തൊഴില്‍ സാധ്യതയുണ്ടായിരുന്ന മേഖലയായിരുന്നു ഇവയെല്ലാം. മറ്റുള്ളവരെ സഹായിക്കുകയെന്ന ചിന്തയുമായി ബിസിനസ് മേഖലകളില്‍ തിളങ്ങിയ അച്യുതന്‍ നായര്‍ പക്ഷേ പ്രസിദ്ധിയുടെ വെള്ളിവെളിച്ചങ്ങളില്‍ നിന്നെല്ലാം മാറി നിന്നു. അന്നദാനം മഹാദാനമായി കണ്ട ഇ. പി അച്യുതൻ നായർ 1954 മുതൽ 1973 ജൂണിൽ മരിക്കുന്നത് വരെ എല്ലാ വെള്ളിയാഴ്‌ചകളിലും അന്നദാനം നടത്തിപ്പോന്നു. കർക്കടക മാസങ്ങളിൽ എല്ലാ തിങ്കൾ മുതൽ വെള്ളി വരെയും പാവങ്ങൾക്ക് സദ്യ നൽകി. ഉദാരമതിയായ അച്യുതൻ നായരുടെ ആരും രേഖപ്പെടുത്താത്ത കാരുണ്യത്തിന്റെ ഈ ചരിത്രം ആധികാരികമായി എവിടെയും ആരും രേഖപ്പെടുത്തിയുമില്ല.
പരേതയായ വി. പാര്‍വതിയമ്മയാണ് ഇ.പി അച്യുതന്‍ നായരുടെ സഹധര്‍മിണി. പരേതനായ രാംദാസ്, പരേതനായ ജയകുമാര്‍, വേണുഗോപാല്‍ (ദുബായ്), പരേതയായ ദേവയാനി (അമ്മു) എന്നിവരാണ് മക്കള്‍. ചന്ദ്രിക നരിക്കോട്ട് ദാസ്, ഷൈല ഹോലെഹാന്‍ ജയകുമാര്‍, ശൈലജാ വേണുഗോപാല്‍, പരേതനായ ഡോ. യു. രാമന്‍കുട്ടി എന്നിവരാണ് മരുമക്കള്‍. ഡോ. ദീപ, രൂപ, ബ്രയാന്‍ ജയകുമാര്‍, ബോ ജയകുമാര്‍, ചന്ദ്രാ വൈറ്റ്‌ലി ജയകുമാര്‍, ഡോ. അച്യുതന്‍ (അജു), വിനയ് കെ.പി എന്നിവരാണ് ഇ.പി അച്യുതന്‍ നായരുടെ പേരമക്കള്‍.
അച്യുതന്‍ നായരുടെ സാരഥിയും എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നിരുന്നയാളുമായ പി. കൃഷ്ണന്‍കുട്ടിപ്പണിക്കരോട് തന്റെ കുടുംബത്തിന് ഏറെ കടപ്പാടുണ്ടെന്ന് വേണു നന്ദിപൂര്‍വം അനുസ്മരിക്കുന്നു. തന്നേയും ഏട്ടനേയും ഡ്രൈവിംഗ് പഠിപ്പിച്ചതും കൃഷ്ണന്‍കുട്ടിപ്പണിക്കരാണ്.
ഞങ്ങളൊക്കെ ജനിക്കുന്നതിന് മുമ്പേ അച്ഛന്റെ ഡ്രൈവറായിരുന്നു അദ്ദേഹം. അവസാനം വരെ ഞങ്ങളുടെ കുടുംബത്തോടൊപ്പം നിന്ന മനുഷ്യസ്‌നേഹി. അത് പോലെ രാഘവന്‍ നായര്‍ എന്ന പാചകക്കാരനേയും ഞങ്ങള്‍ക്ക് മറക്കാനാവില്ല. കുടുംബാംഗങ്ങളെപ്പോലെയാണ് ഇരുവരും ഞങ്ങളോടൊപ്പം പെരുമാറിയിരുന്നത്. അച്ഛന്റെ വിയോഗം കഴിഞ്ഞ് ആറു വര്‍ഷത്തിനു ശേഷം ഡ്രൈവര്‍ കൃഷ്ണന്‍കുട്ടിപ്പണിക്കരും വിടവാങ്ങി. രണ്ടു പതിറ്റാണ്ട് ഞങ്ങളോടൊപ്പം കഴിഞ്ഞ രാഘവന്‍ നായരും ഈ ലോകം വിട്ടുപോയി.
ദാനധര്‍മങ്ങളിലൂടെ മാനവസ്‌നേഹത്തിന്റെ ദീപം തെളിച്ചാണ് 52 വര്‍ഷം മുമ്പൊരു ജൂണ്‍ ആദ്യവാരത്തില്‍ ഒറ്റപ്പാലത്തെ ഇ.പി. അച്യുതന്‍ നായര്‍ കടന്നുപോയത്. തെക്കേ മലബാറിന്റെ മനസ്സില്‍ അദ്ദേഹം നവീനമായൊരു വ്യാവസായിക വിപ്ലവത്തിന്റെ നിറസ്മരണകളുടെ പൊന്‍കതിരുകളാണ് വിളയിച്ചതെന്നത് പക്ഷേ പഴയ തലമുറയ്ക്ക് ഒരിക്കലും മറക്കാനാവില്ല.