- മെക് 7നിലൂടെ മതരാഷ്ട്രവാദികളും തീവ്രവാദികളും പിടിമുറുക്കുമെന്നാണ് സി.പി.എം ആശങ്കയെങ്കിൽ അക്കാര്യം ചർച്ച ചെയ്യേണ്ടതാണെന്നും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്.
കോഴിക്കോട്: മെക് സെവനെതിരേ സി.പി.എം നേതാവ് തുടങ്ങിവെച്ച ക്യാമ്പയിൻ ബി.ജെ.പി നേതാക്കൾ ഏറ്റുപിടിച്ചതായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ. അരാഷ്ട്രീയ സ്വഭാവത്തോടെയുള്ള സംഘാടനങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ സംശയത്തോടെ മാത്രമെ കാണൂ. ഒരുപക്ഷേ സി.പി.എം നേതാവ് പി മോഹനൻ മാഷ് വിമർശവുമായി വരാൻ കാരണം ഇതാകുമെന്നും ഇനി മതരാഷ്ട്രവാദികളും തീവ്രവാദികളും പിടിമുറുക്കുമെന്നാണ് ആശങ്കയെങ്കിൽ, അക്കാര്യം ചർച്ച ചെയ്യേണ്ടതാണെന്നും സത്താർ പന്തല്ലൂർ എഫ്.ബിയിൽ കുറിച്ചു.

മെക് 7ന്റെ കാര്യത്തിലുള്ള ആശങ്ക മോഹനൻ മാഷിന് കേരള പോലീസിൽ പിടിമുറുക്കിയ ആർ.എസ്.എസ് കരങ്ങളെ കുറിച്ചും വേണം. എന്ത് വന്നാലും പോലീസ് ആസ്ഥാനത്ത് ആർ.എസ്.എസ് അജണ്ട നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഐ.ജി സുരേഷ് രാജ് പുരോഹിത് അടക്കുമുള്ളവർ സി.പി.എം ഭരിക്കുമ്പോഴാണ് സർവീസിൽ ഇരിക്കുന്നത്. മുസ്‌ലിംകളുടെയോ മുസ്‌ലിംകൾ ഉളപ്പെട്ടതോ ആയ ഏത് കൂട്ടായ്മയെയും സംശയത്തോടെ നോക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കുറിപ്പിലുണ്ട്.
സത്താർ പന്തല്ലൂരിന്റെ എഫ്.ബി പോസ്റ്റ് ഇങ്ങനെ:
MEC7 വിവാദം:
ഏഴു കാറ്റഗറിയിലുള്ള 21 വ്യായാമങ്ങളടങ്ങിയ Multi Excercise Combination അഥവാ MEC 7 വളരെ മുമ്പ് തന്നെ കേരളത്തിലുണ്ടെങ്കിലും ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് അത് ചർച്ചയായത്. കഴിഞ്ഞയാഴ്ച സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനൻ രൂക്ഷവിമർശനം ഉയർത്തിയതോടെയാണ് മെക്7നെ കുറിച്ച് കൂടുതൽ ആളുകള് കേട്ടത്.
നിരോധിത സംഘടനയായ പോപുലർ ഫ്രണ്ടും ജമാഅത്തെ ഇസ്‌ലാമിയും ആണ് മെക്7ന് പിന്നിലെന്നാണ് പി. മോഹനൻ പറഞ്ഞത്. എന്നാൽ ഇന്ന് അദ്ദേഹം ഇതിനെ മയപ്പെടുത്തി പ്രസ്താവനയിറക്കി. മെക് 7നെക്കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും പൊതുയിടങ്ങളിൽ മതരാഷ്ട്ര വാദികൾ നുഴഞ്ഞുകയറുമെന്ന ആശങ്ക പങ്കുവെക്കുകയാണ് ചെയ്തതെന്നുമാണ് അദ്ദേഹത്തിന്റെ ഇന്നത്തെ വിശദീകരണം. രാഷ്ട്രീയ മത ചിന്തകൾക്ക് അതീതമായ പൊതുഇടമാണ് മെക് 7 എന്നും മോഹനൻ ഇന്ന് പറഞ്ഞു.

ഇതുവരെ മനസ്സിലാക്കിയതിൽ നിന്ന് നാട്ടിൽ സജീവമായ 35-40 വയസ്സിന് മുകളിലുള്ള പാർട്ടി, മത, ഭേദമന്യേ സ്ത്രീ പുരുഷൻമാർ ഈ കൂട്ടായ്മകളിൽ അംഗമാണെന്നാണ്. കോവിഡിന് ശേഷം ആളുകൾ പൊതുവേ ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധാലുക്കളാണ്. ഈ സാഹചര്യം കൂടി മെക്7 കൂട്ടായ്മക്ക് വേഗത്തിൽ പ്രചാരണം കിട്ടാൻ കാരണമായിട്ടുണ്ട്.
അരാഷ്ട്രീയ സ്വഭാവത്തോടെയുള്ള സംഘാടനങ്ങൾ രാഷ്ട്രീയപ്പാർട്ടികൾ സംശയത്തോടെ മാത്രമെ കാണൂ. ഒരുപക്ഷേ സി.പി.എം നേതാവ് വിമർശനവുമായി വരാൻ കാരണം ഇതാകും. ഇനി മതരാഷ്ട്രവാദികളും തീവ്രവാദികളും പിടിമുറുക്കും എന്നാണ് മോഹനന് ആശങ്കയെങ്കിൽ, അക്കാര്യം ചർച്ച ചെയ്യേണ്ടതുമാണ്. കാരണം പൊതുകൂട്ടായ്മകളുടെ മുന്നിൽനിന്ന് അതിനെ ഹൈജാക്ക് ചെയ്യുന്ന സ്വഭാവം ഇത്തരം സംഘടനകൾക്കുണ്ട്. മെക്7ന് പിന്നിലുള്ളവർ ഇത്തരം നീക്കങ്ങൾ നടക്കുന്നത് ശ്രദ്ധിക്കണമെന്ന് പറയുന്നതിനൊപ്പം, ഇതേ ആശങ്ക കേരളാ പോലീസിൽ പിടിമുറുക്കിയ ആർ.എസ്.എസ് കരങ്ങളെക്കുറിച്ച് മോഹനൻ മാഷിന് ഉണ്ടാകണമെന്നും ശ്രദ്ധയിൽപ്പെടുത്തുകയാണ്.
കാരണം എന്തുവന്നാലും പോലീസ് ആസ്ഥാനത്ത് ആർ.എസ്.എസ് അജണ്ട നടപ്പാക്കും എന്നും തടയാൻ കഴിയുമെങ്കിൽ തടഞ്ഞോ എന്നും പ്രഖ്യാപിച്ച ഐ.ജി സുരേഷ് രാജ് പുരോഹിത് അടക്കമുള്ളവർ മോഹനൻ മാഷിന്റെ പാർട്ടി ഭരിക്കുമ്പോഴാണ് സർവീസിലിരുന്നത്. കേരളാ പോലീസിന്റെ അജണ്ട സെറ്റ് ചെയ്യുന്നത് ആർ.എസ്.എസ് ആണെന്ന് പറഞ്ഞത് കേരളം ഭരിക്കുന്ന കക്ഷിയുടെ അഖിലേന്ത്യാ നേതാവായ ആനിരാജയാണ്.
ചുരുക്കത്തിൽ, മുസ്‌ലിംകളുടെയോ മുസ്‌ലിംകൾ ഉൾപ്പെട്ടതോ ആയ ഏത് കൂട്ടായ്മകളെയും സംശയത്തോടെ കാണുന്ന കാഴ്ചപ്പാട് അംഗീകരിക്കാനാകില്ല. ഏതെങ്കിലും ഒരു കൂട്ടായ്മയിലോ പൊതുവായ മുന്നേറ്റങ്ങളിലോ ജനകീയ സമരങ്ങളിലോ മുസ്‌ലിംകൾ ഉണ്ടെങ്കിൽ അതിനെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണുന്ന പ്രവണത മുമ്പും കേരളത്തിലുണ്ടായിട്ടുണ്ട്. മുസ്‌ലിംകളുടെ അടയാളങ്ങളും അവരുടെ ഉടമസ്ഥതയിലുള്ള ബിസിനസ് സംരംഭങ്ങളെപ്പോലും സംശയ നിഴലിലേക്ക് എത്തിക്കുന്ന നീക്കങ്ങളും ഉണ്ടായി. സി.പി.എം നേതാവ് തുടങ്ങിവച്ച് ബി.ജെ.പി നേതാക്കൾ ഏറ്റുപിടിച്ച ഇപ്പോഴത്തെ കാംപയിനെ ആ നിലക്കേ കാണാൻ പറ്റൂ.