കോഴിക്കോട്– മലാപറമ്പിൽ ഫ്‌ളാറ്റ് വാടകക്ക് എടുത്ത് അനാശാസ്യം നടത്തിയ സംഭവത്തില്‍ നടത്തിപ്പുകാരിയുമായി രണ്ട് പോലീസുകാര്‍ക്ക് അടുത്തബന്ധമുണ്ടെന്ന് കണ്ടെത്തല്‍. ആരോപണ വിധേയരായ പോലീസുകാരുടെ ബാങ്ക് രേഖകള്‍, മൊബൈല്‍ നമ്പറുകള്‍ പരിശോധിച്ചപ്പോള്‍ ദിനേന അക്കൗണ്ടുകളില്‍ പണം എത്തിയിരുന്നെന്നാണ് സൂചിപ്പിക്കുന്നത്. ഇതില്‍ വിശദമായ പരിശോധന വേണമെന്നാണ് അന്യേഷണ സംഘത്തിന്റെ നിലപാട്. ഈ പോലീസുകാര്‍ പലപ്പോഴായി അനാശാസ്യ കേന്ദ്രത്തില്‍ എത്തിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
2022 മുതല്‍ പോലീസുകാര്‍ക്ക് നടത്തിപ്പുകാരി ബിന്ദുവുമായി ബന്ധമുള്ളതായി പറയപ്പെടുന്നു. മെഡിക്കല്‍ കോളജ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അനാശാസ്യ കേന്ദ്രം നടത്തിയ കേസില്‍ അന്ന് നോട്ടീസ് നല്‍കി വിട്ടയച്ച പോലീസ് പ്രതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. അന്യേഷണം തുടരുന്ന സാഹചര്യത്തില്‍ ഇതുവരെ പോലീസുകാർക്കെതിരെ നടപടിയെടുത്തിട്ടില്ല. നടത്തിപ്പുകാരിയുമായി കൂടുതല്‍ ബന്ധം സ്ഥാപിച്ച ഇവർ പോലീസ് സംഘടനയുടെ സജീവ പ്രവര്‍ത്തകനെന്ന് പ്രചരിപ്പിച്ച് സ്വാധീനം ചെലുത്തിയാണ് ക്രമസമാധാന ചുമതലയില്ലാത്ത വിഭാഗത്തിലേക്കു മാറിയതെന്ന് സേനാംഗങ്ങളില്‍ ആരോപണമുണ്ട്.
ജൂണ്‍ 9നാണ് അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയിരുന്ന സംഘത്തെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി എന്നിവരുള്‍പ്പെടെ 9 പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. ആളുകള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ നഗരത്തിലെ പ്രധാന ആശുപത്രികള്‍ കേന്ദ്രീകരിച്ചാണ് സംഘം ഫ്‌ളാറ്റുകള്‍ എടുത്തിരുന്നത്. രോഗികളുടെ കൂടെ എത്തുന്നവരായിരുന്നു പ്രധാനമായും ഇവരുടെ ഇടപാടുകാരെന്ന് പോലീസ് പറയുന്നു. സ്ഥിര ഇടപാടുകാരെ ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചാണ് ആളുകളെ ഫ്‌ളാറ്റില്‍ എത്തിച്ചിരുന്നത്. ദിനേന നിരവധി ആളുകള്‍ ഫ്ലാറ്റിലേക്ക് വന്ന് പോവുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരുടെ പരാതിയിലാണ് പെണ്‍വാണിഭ സംഘം പിടിയിലാകുന്നത്.