തിരുവനന്തപുരം– ബസ്സ് ഓടിക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ അഭ്യാസ പ്രകടനം. തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന ആർപികെ 125 സൂപ്പർ ഫാസ്റ്റ് ബസ്സിന്റെ ഡ്രൈവർ ജെ. ജയേഷാണ് ഫോൺ ഉപയോഗിച്ച് വണ്ടി ഓടിച്ചത്. കെഎസ്ആർടിസിയുടെ തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ സ്വിഫ്റ്റ് ഡ്രൈവറാണ് ജയേഷിന്റെ വീഡിയോ യാത്രക്കാരിൽ ഒരാൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. ഇതേ തുടർന്ന് കെ.എസ്.ആർ.ടി.സി ജയേഷിനെ സസ്പെൻഡ് ചെയ്യുകയുണ്ടായി.
കെഎസ്ആർടിസി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നും ശനിയാഴ്ച പുറപ്പെട്ട ബസ് ഞായറാഴ്ച രാവിലെയാണ് ചുരം കയറിയത്. ഈ സമയം ജയേഷ് ഫോണിൽ സംസാരിച്ചുക്കൊണ്ട് അപകടകരമാം വിധമാണ് ബസ് ഓടിച്ചത്. വീഡിയോ വൈറലായതോടെ കെഎസ്ആർടിസി വിജിലൻസ് വിഭാഗം അടിയന്തിരമായി അന്വേഷണം നടത്തി.
ജയേഷിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ കൃത്യവിലോപവും നിരുത്തരവാദപരമായ പ്രവൃത്തിയുമാണ് ഉണ്ടായതെന്ന് വിജിലൻസ് കണ്ടെത്തി. യാതൊരു തരത്തിലും നീതികരിക്കാനാകാത്ത പ്രവൃത്തിയിലൂടെ കെഎസ്ആർടിസിയുടെ സൽപ്പേരിന് കളങ്കം വരുത്തിയെന്ന് പറഞ്ഞാണ് ജയേഷിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തത്.