തിരൂർ– പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും സമുദായങ്ങളെ കൂടെനിർത്താം എന്നത് മലയാളിയുടെ പ്രബുദ്ധതയെ വെല്ലുവിളിക്കലാണന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രവർത്തക സമിതി യോഗം.
വ്യക്തമായ രാഷ്ട്രീയം പറഞ്ഞും, വികസനം നടത്തിയും, വിവിധ ജനവിഭാഗങ്ങളുടെ ന്യായമായ ആവശ്യങ്ങൾ സമയബന്ധിതമായി നിർവഹിച്ചും മുന്നോട്ടു പോകുന്നവർക്കേ നിലനിൽപ്പുണ്ടാകൂ. കേരളജനതയുടെ മതനിരപേക്ഷ മനസിനെ പാർട്ടികൾ വിലകുറച്ചു കാണുന്നത് അതീവ ഗൗരവതരമാണ്.
സമുദായ നേതാക്കളെ വിലക്കെടുത്താൽ കേരളത്തെ കയ്യിലൊതുക്കാൻ കഴിയും എന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണ്. ഓരോ ജനതയുടെയും അടിസ്ഥാന പ്രശ്നങ്ങൾ ദുർന്യായങ്ങൾ പറഞ്ഞ് അവഗണിക്കരുത്.
വർഗീയതയും മതനിരപേക്ഷതയും നേർക്കുനേർ പോരാടുന്ന വർത്തമാന കേരളത്തിൽ ഉറച്ച മതനിരപേക്ഷതയുടെ പക്ഷത്തെ ചേർത്ത് പിടിക്കാൻ പൊതു സമൂഹം തയ്യാറാകണമെന്നും വിസ്ഡം പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു.
കേരള ടീച്ചേഴ്സ് കോൺഫറൻസ്, ഡയലോഗ്, ക്യു.എച്ച്.എൽ എസ്. പ്രൊഫൈസ്, മുഖാമുഖം തുടങ്ങി അടുത്ത മൂന്ന് മാസക്കാലത്തേക്കുള്ള പ്രവർത്തന പദ്ധതികൾക്ക് രൂപം നൽകി.
വിസ്‌ഡം യൂത്ത് എക്സിക്യൂട്ടീവ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ. അഷ്റഫ് ഉത്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡൻ്റ് കെ. താജുദ്ധീൻ സ്വലാഹി അദ്ധ്യക്ഷത വഹിച്ചു. ടി. കെ. നിഷാദ് സലഫി, ഡോ. അൻഫസ് മുക്രം, ഡോ. നസീഫ് പി. പി, ഡോ. ബഷീർ വിപി, ഡോ. ഫസ്ലുറഹ്മാൻ, മുസ്തഫ മദനി, യു. മുഹമ്മദ് മദനി, ജംഷീർ സ്വലാഹി, ഡോ. അബ്ദുൽ മാലിക്, ഫിറോസ് സ്വലാഹി, സിനാജുദ്ധീൻ എന്നിവർ സംസാരിച്ചു.