തിരുവനന്തപുരം: കിഫ്ബി റോഡുകളിൽ ടോൾ പിരിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നിലപാടാണ് യൂസർ ഫീയെന്ന ബദൽ മാർഗം സ്വീകരിക്കാൻ കാരണം. യൂസർ ഫീ ഉപയോഗിച്ച് കിഫ്ബി വായ്പ തിരിച്ചടയ്ക്കും.
ബഡ്ജറ്റ് പൊതുചർച്ചയ്ക്കുള്ള മറുപടിക്കിടെ, കിഫ്ബിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് വിശദീകരണം നൽകുകയായിരുന്നു മുഖ്യമന്ത്രി.
ഒരുശതമാനം ഇന്ധന സെസ്സും മോട്ടോർ വാഹന നികുതി വിഹിതവുമാണ് കിഫ്ബിയുടെ വരുമാനം. ഇത് സെക്യൂരിറ്റി നൽകിയാണ് വായ്പയെടുക്കുന്നത്. കിഫ്ബി വായ്പകൾ 2022വരെ സംസ്ഥാനത്തിന്റെ പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് ടോൾ പിരിക്കേണ്ടെന്ന നിലപാടെടുത്തത്.
എന്നാൽ, കേന്ദ്ര സർക്കാർ 2022ൽ കിഫ്ബിയെയും സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തി. ഇതോടെ 15,895.50 കോടിയുടെ അധിക വായ്പയ്ക്കുള്ള അവകാശം നഷ്ടപ്പെട്ടു. കേന്ദ്ര സമീപനത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. കിഫ്ബി പദ്ധതികൾ വരുമാനദായകമല്ലെന്ന് കേന്ദ്രം വാദിച്ചു. തുടർന്നാണ് കിഫ്ബി പദ്ധതികളെ വരുമാനദായകമാക്കാൻ തീരുമാനിച്ചത്. കിഫ്ബിക്ക് വരുമാനമുണ്ടായാൽ വായ്പകളെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കാനാകും.