കൊച്ചി : കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് പ്രതികളുടെ സ്വത്ത് വിറ്റ് പണം തിരികെ നൽകാൻ ഇഡി കോടതിയെ സമീപിച്ചു .
വിചാരണ കാലയളവിൽ തന്നെ പ്രതികളുടെ സ്വത്തുവിറ്റ് നഷ്ടം നികത്താൻ നിയമം അനുവദിക്കുന്നുണ്ടെന്നാണ് ഇഡി കോടതിയെ അറിയിച്ചത്.
ആർക്കും പണം നഷ്ടമാകില്ലെന്ന് സിപിഎം മാസങ്ങൾക്ക് മുൻപേ നൽകിയ ഉറപ്പ് പാലിക്കാതെ നിൽക്കുമ്പോഴാണ് ഇഡിയുടെ നിർണായക നീക്കം.
കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ സിപിഎം ഉന്നത നേതാക്കൾ പ്രതിക്കൂട്ടിൽ ആയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിക്ഷേപകരെ ശാന്തരാക്കാൻ പറഞ്ഞ വാക്കുകളൊന്നും തന്നെ പാലിച്ചിട്ടില്ല .
ഏഴ് മാസം കഴിഞ്ഞിട്ടും ബഹുഭൂരിപക്ഷത്തിനും പണം തിരികെ ലഭിച്ചില്ല.
സംസ്ഥാന സഹകരണ ബാങ്കിന്റെ സഹായത്തോടെ പണം സ്വരൂപിക്കാൻ ആയിരുന്നു പദ്ധതി.
ഇതിനിടെയാണ് ഇ ഡി പ്രതികളുടെ സ്വത്ത് വിറ്റ് പണം നൽകണം എന്ന് കോടതിയോട് ആവശ്യപ്പെടുന്നത്.
ഒരു അന്വേഷണ ഏജൻസി ഇത്തരമൊരു സത്യവാങ്മൂലം കോടതിയിൽ നൽകുന്നത് അപൂർവ്വമാണ്.
പി എം എ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം കേസിൽ പ്രതികളായവരുടെ സ്വത്ത് വിറ്റ് നിക്ഷേപകർക്ക് പണം തിരികെ നൽകാൻ വ്യവസ്ഥ ചെയ്യുന്നുണ്ട്.
കോടതി യഥാർത്ഥ നിക്ഷേപകരെ കണ്ടെത്തി ബോണ്ട് വാങ്ങി പണം നൽകാമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.