കോഴിക്കോട്– അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ ആഘാതത്തില്‍ രാജ്യം നീങ്ങുമ്പോള്‍ അഞ്ചുവര്‍ഷം തികയാന്‍ പോകുന്ന കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം പൂര്‍ണമായും കിട്ടാതെ ഇരകള്‍. 2020 ഓഗസ്റ്റ് 7നാണ് രാജ്യത്തെ നടുക്കിയ ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാര്‍ 10 ലക്ഷവും കേന്ദ്ര സര്‍ക്കാര്‍ 10 ലക്ഷവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ സംസ്ഥാത്തിന്റെ വിഹിതം നല്‍കുകയും കേന്ദ്രം തുക പ്രഖ്യാപിച്ചതല്ലാതെ ഇതുവരെ കൊടുത്തിട്ടില്ല.
ഗുരുതരമായി പരുക്കേറ്റവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 2.5 ലക്ഷം രൂപയും ചെറിയ പരുക്കുള്ളവര്‍ക്ക് 5000 രൂപയും നല്‍കിയില്ലെന്നു കരിപ്പൂര്‍ വിമാന അപകട ആക്ഷന്‍ ഫോറം ജനറല്‍ കണ്‍വീനര്‍ അബ്ദു റഹ്‌മാന്‍ ഇടക്കുനി പറഞ്ഞു. പരുക്കേറ്റവരുടെ ചികിത്സ ചിലവ് സര്‍ക്കാര്‍ ചിവല് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും വില്ലേജ് ഓഫീസില്‍ രേഖകള്‍ വാങ്ങി വച്ചതല്ലാതെ മറ്റു നടപടികള്‍ ഉണ്ടായിട്ടില്ല.
വിമാനത്തിലുണ്ടായിരുന്ന 185 യാത്രക്കാരില്‍ 19 മലയാളികളും 2 പൈലറ്റുമാരും ഉള്‍പ്പെടെ 21 പേര്‍ മരിച്ചു. 51 പേര്‍ക്ക് ഗുരുതരമായ പരുക്കുണ്ടായിരുന്നു. ഇതില്‍ നാല്‍പതോളം ആളുകള്‍ ഇന്ന് വീല്‍ചെയറിലാണ്. പലര്‍ക്കും ആറും ഏഴും ശസ്ത്രക്രിയകള്‍ കഴിഞ്ഞു. ഇന്‍ഷുറന്‍സ് കമ്പനി എയര്‍ ഇന്ത്യക്ക് നല്‍കിയ 680 കോടി രൂപയില്‍ നിന്നാണ് ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കിയത്. 12 ലക്ഷം രൂപ മുതല്‍ 7.2 കോടി രൂപവരെ ഇന്‍ഷുറന്‍സ് വിഹിതമായി ഇരകള്‍ക്ക് ലഭിച്ചു. ആകെ 150 കോടിയോളം രൂപ.
ഇന്‍ഷുറന്‍സ് തുകയില്‍ നിന്ന് ഒരു വിഹിതം സ്വരൂപിച്ച് ആക്ഷന്‍ ഫോറത്തിന്റെ നേത്രത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിനു സമീപം 50 ലക്ഷം രൂപ ചിലവില്‍ ആശുപത്രി കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായി വരുന്നു. അപകടത്തിന്റെ അഞ്ചാം വാര്‍ഷിക ദിനമായ ഓഗസ്റ്റ് ഏഴിനാണ് ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.