കോഴിക്കോട് ∙ മായനാട്ടിൽനിന്ന് കാണാതായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രനെ (54) തമിഴ്നാട്ടിലെ ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ കേസിൽ, കൊലപാതകമല്ലെന്ന വാദവുമായി മുഖ്യപ്രതി നൗഷാദ്. സൗദിയിൽനിന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് നൗഷാദിന്റെ വെളിപ്പെടുത്തൽ. രണ്ട് മാസത്തെ വിസിറ്റിങ് വീസയിൽ ഗൾഫിലെത്തിയ താൻ പൊലീസിന് മുന്നിൽ ഹാജരാകുമെന്നും മൃതദേഹം റീ-പോസ്റ്റ്മോർട്ടം ചെയ്യണമെന്നും നൗഷാദ് ആവശ്യപ്പെടുന്നു.
‘‘ഹേമചന്ദ്രൻ തനിക്കും സുഹൃത്തുക്കൾക്കും ഉൾപ്പെടെ മുപ്പതോളം പേരിൽ നിന്ന് പണം കടം വാങ്ങിയിരുന്നതായി പറഞ്ഞിരുന്നു. പലയിടങ്ങളിൽനിന്ന് പണം കിട്ടാനുണ്ടെന്ന് പറഞ്ഞ് ഞങ്ങൾ ഒരുമിച്ച് പോയി. എഗ്രിമെന്റ് തയാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചു. ഇതിന്റെ ലൊക്കേഷനും വിവരങ്ങളും പൊലീസിന്റെ കൈവശമുണ്ട്. എന്നാൽ ഹേമചന്ദ്രൻ തിരിച്ചെത്തി മൈസൂരിൽ നിന്ന് പൈസ കിട്ടാനുണ്ടെന്നു പറഞ്ഞു. ഒരു ദിവസം കൂടി വീട്ടിൽ കിടക്കാൻ അനുവദിക്കുകയും ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു. രാവിലെ നോക്കുമ്പോൾ ഹേമചന്ദ്രനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹേമചന്ദ്രൻ മനഃപൂർവം ആത്മഹത്യ ചെയ്യാൻ വന്നതാണ്. അവൻ തനിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്. ആവശ്യമെങ്കിൽ അവന് പോകാമായിരുന്നു. മൃതദേഹം കണ്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ സുഹൃത്തുക്കളെ വിളിച്ചു. കുഴിച്ചിടുകയല്ലാതെ മറ്റ് വഴിയില്ലെന്ന് അവർ പറഞ്ഞു. അങ്ങനെ മൂന്ന് പേർ ചേർന്ന് മൃതദേഹം കുഴിച്ചിട്ടു. ഹേമചന്ദ്രൻ ആത്മഹത്യ ചെയ്തതാണ്, മർദിച്ച് കൊലപ്പെടുത്തിയതല്ല. ചെയ്ത തെറ്റിന് ജയിലിൽ കിടക്കാൻ തയാറാണ്, പക്ഷേ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ കിടക്കാൻ തയാറല്ല,’’ നൗഷാദ് വിഡിയോയിൽ പറയുന്നു.
2024 മാർച്ച് 20-ന് മെഡിക്കൽ കോളജിന് സമീപമുള്ള മായനാട്ടിൽനിന്നാണ് ബത്തേരി പുറാല വിനോദ് ഭവനിൽ താമസിച്ചിരുന്ന ഹേമചന്ദ്രനെ കാണാതായത്. ജൂൺ 28-ന് തമിഴ്നാട് ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തി. കേരള-തമിഴ്നാട് പൊലീസിന്റെ സംയുക്ത നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു. നീരുറവയുള്ള സ്ഥലത്ത് കുഴിച്ചിട്ടതിനാൽ മൃതദേഹം അഴുകിയിരുന്നില്ല. നാലടി താഴ്ചയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ ബത്തേരി നെന്മേനി പാലാക്കുനി സ്വദേശി ജ്യോതിഷ് കുമാർ (35), വെള്ളപ്പന വള്ളുവാടി കിടങ്ങനാട് സ്വദേശി ബി.എസ്. അജേഷ് (അപ്പു, 27) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
എന്നാൽ, ഹേമചന്ദ്രനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. മരണത്തിന് മുമ്പ് മർദനമേറ്റതിന്റെ അടയാളങ്ങളും മൃതദേഹത്തിലുണ്ട്. ബത്തേരിക്ക് സമീപമുള്ള ആളൊഴിഞ്ഞ വീട്ടിൽ താമസിപ്പിച്ചിരുന്നപ്പോൾ ഹേമചന്ദ്രന് ക്രൂരമായ മർദനം ഏറ്റതായി പൊലീസ് സംശയിക്കുന്നു.
ഹേമചന്ദ്രന്റെ രണ്ട് മൊബൈൽ ഫോണുകൾ ചൊവ്വാഴ്ച പൊലീസ് കോടതിയിൽ സമർപ്പിച്ചു. മൈസൂരു ലളിത സാന്ദ്രപുരിയിൽ റോഡരികിൽ കാടിനുള്ളിൽ പാറയുടെ അടിയിൽ ഒളിപ്പിച്ച നിലയിലാണ് ഈ ഫോണുകൾ കണ്ടെത്തിയത്. പിടിയിലായ പ്രതി അജേഷാണ് ഫോണുകൾ പൊലീസിന് കൈമാറിയത്. രണ്ട് ഫോണുകളിൽനിന്നും സിം കാർഡുകൾ നീക്കം ചെയ്തിരുന്നു. ഹേമചന്ദ്രൻ 14 സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയെങ്കിലും രണ്ട് സിം മാത്രമാണ് ഇതുവരെ ലഭിച്ചത്. എസിപി എ. ഉമേഷിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി.കെ. ജിജീഷാണ് കേസ് അന്വേഷിക്കുന്നത്.