തിരുവനന്തപുരം– സ്കൂൾ സമയമാറ്റത്തിൽ സമുദായ സംഘടനകൾ സർക്കാരിനെ വിരട്ടേണ്ടതില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണത്തോടെ സമസ്തയും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാവുന്നു.
രാവിലത്തെ 15 മിനിറ്റ് ഒഴിവാക്കി വൈകുന്നേരം അരമണിക്കൂർ അധിക ക്ലാസ്സ് എന്ന രീതിയിലുള്ള സമയക്രമമാണ് സമസ്‌ത മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ സമസ്‌ത മദ്രസ പഠനം 15 മിനിറ്റ് വെട്ടി ചുരുക്കട്ടെ എന്നാണ് സർക്കാർ നിലപാട്. ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രം സൗജന്യം കൊടുക്കാനാകില്ലെന്നും അവർ സമയം ക്രമീകരിക്കുന്നതായിരിക്കും നല്ലതെന്നും വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നു.
സർക്കാരിന് പ്രധാനം കുട്ടികളുടെ വിദ്യാഭ്യാസമാണെന്നും ഒരു പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സർക്കാരിനെ വിരട്ടുന്നത് ശരിയല്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്കൂൾ സമയം മാറ്റിയത് മദ്രസ വിദ്യാഭ്യാസത്തിന് തടസമുണ്ടാകുമെന്നാരോപിച്ച് സമസ്ത രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഈ പ്രതികരണത്തിനെതിരെയാണ് സമസ്‌ത രംഗത്തെത്തിയിരക്കുന്നത്.
അന്തരീക്ഷം രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കടക്കുന്നതിന് മുൻപായി രണ്ട് പക്ഷങ്ങളും ആശയവിനിമയത്തിലൂടെ പ്രശ്നത്തിന് പരിഹാരം കാണുമോ എന്നതാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.