കണ്ണൂർ: ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കറെ താൻ കണ്ടിരുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ജയരാജൻ, ബി.ജെ.പിയിലേക്ക് ചേക്കേറാൻ ഉന്നത നേതൃത്വവുമായി ചർച്ച നടത്തിയെന്ന വിവാദം പുകയുന്നതിനിടെയാണ് ഇ.പിയുടെ ഈ തുറന്നു പറച്ചിൽ.
തിരുവനന്തപുരത്ത് ആക്കുളത്തുള്ള തൻ്റെ മകൻ്റെ ഫ്ളാറ്റിൽ ജാവഡേക്കർ വന്നിരുന്നു. വീട്ടിൽ വന്നയാളോട് ഇറങ്ങിപ്പോകാൻ പറയാൻ കഴിയുമോ – ഇ.പി ചോദിച്ചു.
എന്നാൽ ബിജെപിയിൽ പോകാൻ യാതൊരു ചർച്ചയും നടത്തിയില്ല. പ്രകാശ് ജാവഡേക്കർ എന്നെ കാണാൻ വന്നിരുന്നു. മകന്റെ കുട്ടിയുടെ പിറന്നാൾ ആഘോഷത്തിനിടെ മകന്റെ തിരുവനന്തപുരത്തെ ഫ്ലാറ്റിലാണ് വന്നത്. എന്താണ് വന്നതെന്ന് ചോദിച്ചപ്പോൾ അതുവഴി പോയപ്പോൾ കണ്ട് പരിചയപ്പെടാൻ വന്നതാണെന്ന് മാത്രം പറഞ്ഞു. അദ്ദേഹം രാഷ്ട്രീയം സംസാരിക്കാൻ ശ്രമിച്ചു. അത് താല്പര്യമില്ല എന്ന് ഞാൻ പറഞ്ഞു.’ ഇപി ജയരാജൻ വ്യക്തമാക്കി.
തനിക്കെതിരെ കെ.സുധാകരനും ശോഭാ സുരേന്ദ്രനും ചേർന്ന് ആസൂത്രിത ഗൂഢാലോചന നടത്തിയാണ് ഈ വെളിപ്പെടുത്തലുകൾ നടത്തിയത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കും. – ജയരാജൻ പറഞ്ഞു.
കെ. സുധാകരനും ശോഭാ സുരേന്ദ്രനും നാല് മാധ്യമപ്രവർത്തകരും ചേർന്നാണ് എനിക്കെതിരെ ഗൂഢാലോചന നടത്തിയത്. ഇതിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പിൻ്റെ തലേദിവസം നടത്തിയ ഈ ആരോപണങ്ങൾ.
സുധാകരന്റെ ബി.ജെ.പിയിലേക്കുള്ള പോക്കിനെ ലഘൂകരിക്കാൻ നടത്തിയ നീക്കം
മാത്രമാണ് തനിക്കെതിരായ ആരോപണം. താൻ ബി.ജെ.പിയിലേക്ക് പോകുമെന്നതും ചർച്ച നടത്തിയെന്നതും അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ്. സുധാകരനും ശോഭാ സുരേന്ദ്രനും തമ്മിൽ ആന്തരിക ബന്ധമുണ്ട്. – ഇ.പി പറഞ്ഞു. ശോഭ സുരേന്ദ്രനുമായി തൻ്റെ മകന് യാതൊരു ബന്ധമില്ല.ഒരു വിവാഹത്തിന് വച്ച് കണ്ട പരിചയം മാത്രമാണ് ഉള്ളത്. ശോഭയുടെ മൊബൈൽ വാങ്ങി പരിശോധിക്കണം. ശോഭയും ദല്ലാളും തമ്മിലുള്ള തർക്കത്തിനിടയിൽ തങ്ങളെ കരുവാക്കേണ്ടെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു.