കൊച്ചി: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തെ എതിർത്ത് സംസ്ഥാന സർക്കാർ. അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറാൻ തയ്യാറല്ലെന്നാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇത് സംബന്ധിച്ച് വിശദമായ സത്യവാങ്മൂലം നല്കും.
അതേസമയം, കോടതി പറയുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.
കേസിൽ സിബി ഐ അന്വേഷണം ആവശ്യമുണ്ടോ, ശരിയായ ദിശയിലാണോ അന്വേഷണം പോകുന്നത് എന്നാണ് പരിശോധിക്കുന്നതെന്ന് കോടതി പറഞ്ഞു. രാഷ്ട്രീയ സ്വാധീനം ഉള്ളതുകൊണ്ടുമാത്രം അന്വേഷണം മോശം ആവണമെന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
ഒപ്പം പ്രതിയുടെ രാഷ്ട്രീയ ബന്ധം അന്വേഷണത്തെ ബാധിക്കുമോയെന്ന് കോടതി ചോദിച്ചു. ബയാസ്ഡ് ആണ് അന്വേഷണമെന്ന് തെളിയിക്കാൻ എന്തെങ്കിലും തെളിവ് വേണ്ടേയെന്നും കോടതി ചോദിച്ചു. ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ട്. അന്വേഷണത്തിൽ അപാകതയുണ്ടെന്നതിന് തെളിവുണ്ടോയെന്നും കോടതി ചോദിച്ചു.
അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണോ എന്ന കോടതിയുടെ ചോദ്യത്തിന്, കോടതി ആവശ്യപ്പെട്ടാൽ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐക്കായി വാക്കാൽ അഡ്വ. കെ പി സതീശൻ മറുപടി നൽകി. സംസ്ഥാന സർക്കാർ നൽകുന്ന സത്യവാങ്മൂലം പരിശോധിച്ച് സി ബിഐ വിശദമായ മറുപടി 12ന് നൽകും. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി 12ന് പരിഗണിക്കാനായി മാറ്റി.