തിരുവനന്തപുരം: കരമനയിൽ ദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കരാറുകാരനായ സതീഷ് (52), ഭാര്യ ബിന്ദു (44) എന്നിവരാണ് മരിച്ചത്. സതീഷിനെ കഴുത്തറുത്ത നിലയിലും ബിന്ദുവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധി മൂലമുള്ള ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ബന്ധുക്കളുടെ വെളിപ്പെടുത്തലനുസരിച്ച്, കുടുംബത്തിന് 2.30 കോടി രൂപയുടെ കടബാധ്യത ഉണ്ടായിരുന്നു. ബാങ്കിൽനിന്ന് 64 ലക്ഷം രൂപ വായ്പയെടുത്തിരുന്നെങ്കിലും, തിരിച്ചടവ് മുടങ്ങിയതിനാൽ വീടിന് ജപ്തി ഭീഷണി നേരിട്ടിരുന്നു.
“ഞായറാഴ്ച രാവിലെ 10.30-ന് ബിന്ദുവിന്റെ സഹോദരൻ വീട്ടിലെത്തി, ആരെയും കാണാത്തതിനാൽ എന്നെ വിവരമറിയിച്ചു. ഞാനും ഭാര്യയും വീട്ടിലെത്തി ജനലിലൂടെ നോക്കിയപ്പോൾ, സതീഷിനെ രക്തത്തിൽ കുളിച്ച് കിടക്കുന്നതും ബിന്ദുവിനെ തൂങ്ങിനിൽക്കുന്നതും കണ്ടു. കതക് തകർത്ത് അകത്തുകയറി പരിശോധിച്ചു. സതീഷിന്റെ കോൺട്രാക്ട് ബിസിനസിന് വലിയ കടബാധ്യത ഉണ്ടായിരുന്നു,” സതീഷിന്റെ സഹോദരൻ വ്യക്തമാക്കി. പൊലീസ് അന്വേഷണം ആരംഭിച്ചു.