കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡി.ജി.പി ആർ ശ്രീലേഖയ്‌ക്കെതിരെ അതിജീവിത കോടതിയലക്ഷ്യ ഹരജി നല്കി. നടൻ ദിലീപിനെതിരെ തെളിവില്ലെന്നും പോലീസ് കള്ളത്തെളിവുണ്ടാക്കിയെന്നുമുള്ള ശ്രീലേഖയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെയാണ് അതിജീവിത വിചാരണ കോടതിയിൽ ഹരജി നല്കിയത്.
റിട്ടയർമെന്റ് ജീവിതത്തിനിടെ, ഈയിടെ ബി.ജെ.പിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച ശ്രീലേഖ, ദിലീപ് നിരപരാധിയാണെന്ന് തനിക്ക് ഉത്തമ ബോധ്യമുണ്ടെന്നും വ്യക്തമാക്കിയിരുന്നു. നിരവധി തെളിവുകളുള്ള കേസിൽ തെളിവില്ലെന്ന് പറയുന്നത് കോടതി അലക്ഷ്യത്തിന്റെ പരിധിയിൽ വരുമെന്നാണ് നടിയുടെ വാദം. കേസിൽ നടൻ ദിലീപ് എട്ടാം പ്രതിയാണ്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിൽ വച്ച് നടി ക്രൂരമായ ആക്രമണത്തിന് ഇരയായത്.
കേസിൽ കഴിഞ്ഞ ദിവസം അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. മെമ്മറി കാർഡ് തുറന്നുപരിശോധിച്ചതിൽ നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആക്രമണത്തിന് ഇരയായ നടി രാഷ്ട്രപതി ദ്രൗപദി മുർമുവിന് കത്തയച്ചത്. തന്നെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ സൂക്ഷിച്ച മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികളായവർക്കെതിരെ ഹൈക്കോടതിയ്ക്കും സുപ്രീം കോടതിയ്ക്കും പരാതി നല്കിയിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിട്ടിട്ടുണ്ട്.
കോടതിയിലെത്തിച്ച മെമ്മറി കാർഡ് തുറന്നതിൽ ജുഡീഷ്യറിയുടെ ഭരണതലത്തിലാണ് നടപടിയുണ്ടാകേണ്ടതെന്നും അതിനാലാണ് രാഷ്ട്രപതിയ്ക്ക് കത്തയച്ചതെന്നും നടി വ്യക്തമാക്കി. ദൃശ്യങ്ങൾ പുറത്തുപോകുന്നത് തന്റെ ജീവിതത്തെയാകെ ബാധിക്കും. അതിനാൽ രാഷ്ട്രപതി ഇടപെട്ട് അന്വേഷണത്തിന് നിർദേശം നല്കണമെന്നും സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ, നടിയെ ആക്രമിച്ച കേസിന്റെ അന്തിമവാദം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിക്കാനിരിക്കെ, കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിന്റെ സാക്ഷിവിസ്താരം ഒരു മാസം മുമ്പ് പൂർത്തിയായതാണ്. സാക്ഷി മൊഴികളുടെയും ഹാജരാക്കിയ തെളിവുകളുടെയും അടിസ്ഥാനത്തിലുളള പ്രോസിക്യൂഷൻ വാദമണ് ആദ്യത്തേത്. തുടർന്ന് പ്രതിഭാഗം മറുപടി നല്കും. അടുത്ത മാസം കേസിൽ വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.