Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 30
    Breaking:
    • സന്ദർശക വിസയിൽ എത്തി ഭിക്ഷാടനം; ദുബായിൽ 41 പേർ പിടിയിൽ, 60,000 ദിർഹം പിടിച്ചെടുത്തു
    • റണ്‍മല കടക്കാനാകാതെ ടൈറ്റന്‍സ്; ഹിറ്റ്മാന്‍ഷോയില്‍ എലിമിനേറ്റര്‍ ജയിച്ച് മുംബൈ
    • ഉത്തര ഗാസയില്‍ 6,32,000 ഫലസ്തീനികളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ച് ഇസ്രായില്‍
    • തീര്‍ഥാടകര്‍ക്ക് സുഖകരമായ താമസം നല്‍കാന്‍ മിനായില്‍ ഇരുനില തമ്പുകള്‍
    • പരപ്പനങ്ങാടിയിൽ ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    ഗാസയിൽ ഓരോ 40 മിനിറ്റിലും ഒരു കുട്ടിയും ഓരോ മണിക്കൂറിലും ഓരോ സ്ത്രീയും കൊല്ലപ്പെടുന്നു

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌29/05/2025 Kerala Latest Middle East 5 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ: ഗാസ നിവാസികൾ പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കഠിനമായ ദുരിതങ്ങൾ സഹിക്കാൻ തുടങ്ങിയിട്ട് 600 ദിവസം പിന്നിടുന്നു. ഉറ്റവരുടെ അപ്രതീക്ഷിത വിയോഗം, മരണം, നാശം, പട്ടിണി എന്നിവയുടെ ക600daysയ്പ്പ് ഇവർ അനുദിനം അനുഭവിക്കുന്നു.

    പോഷകാഹാരക്കുറവ് മൂലം കുട്ടികൾ മരിക്കുന്നു. 2023 ഒക്‌ടോബർ ഏഴിനു മുമ്പ് ഗാസയിലെ ജീവിതം ദുഷ്‌കരമായ സാമ്പത്തിക സാഹചര്യങ്ങളാൽ നിറഞ്ഞതായിരുന്നു. ജനസംഖ്യയുടെ 80 ശതമാനത്തിലധികം പേരും മാനുഷിക സഹായങ്ങളെയാണ് ആശ്രയിച്ചിരുന്നത്. എന്നാൽ അന്ന് ഭക്ഷണം, വെള്ളം, ജോലി എന്നിവ ഇപ്പോഴുള്ളതിനേക്കാൾ എളുപ്പത്തിൽ ഗാസ നിവാസികൾക്ക് ലഭ്യമായിരുന്നു. വൈദ്യുതി പ്രതിസന്ധികളും ഉയർന്ന തൊഴിലില്ലായ്മയും ഉണ്ടായിരുന്നു. പക്ഷേ നിലവിലെ സ്ഥിതി പോലെ മോശമായിരുന്നില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യുദ്ധം ആരംഭിച്ചയുടൻ ഗാസ നിവാസികളെ അവരുടെ വീടുകൾ വിട്ട് ഓടിപ്പോകാൻ ഇസ്രായിൽ സൈന്യം നിർബന്ധിച്ചു. വ്യോമ, പീരങ്കി, നാവിക ആക്രമണങ്ങളിൽ തൃപ്തരാകാതെ, ഗാസയെ ശിലായുഗത്തിലേക്ക് തിരികെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജല, വൈദ്യുതി സ്രോതസ്സുകൾ, വീടുകൾ, കെട്ടിടങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങൾ ഭരണകൂടം മനഃപൂർവം നശിപ്പിച്ചു.

    അൽരിമാൽ, തൽ അൽഹവ, അൽനസർ, അൽകരാമ, അൽമുഖാബറാത്ത്, അൽമശ്തൽ, അൽഔദ എന്നീ ഡിസിട്രിക്ടുകൾ അടക്കം ഗാസ മുനമ്പിലെ പല ഭാഗങ്ങളിലും ഒരുകാലത്ത് ഉയർന്ന വർഗക്കാർ താമസിക്കുന്ന മുന്തിയ പ്രദേശങ്ങൾ ഉണ്ടായിരുന്നു. വർഷങ്ങളായി നിർമിച്ച നിരവധി ടവറുകളും റെസിഡൻഷ്യൽ കെട്ടിടങ്ങളും ഉണ്ടായിരുന്നു. അവയിൽ മധ്യവർഗം മുതൽ ഉന്നതവർഗ കുടുംബങ്ങൾ വരെ താമസിച്ചിരുന്നു. ഈ പ്രദേശങ്ങളെല്ലാം ഇപ്പോൾ അവശിഷ്ടങ്ങളുടെ കൂമ്പാരങ്ങളായി ചുരുങ്ങി.

    യുദ്ധത്തിന് മുമ്പ് ഈ ഡിസിട്രിക്ടുകൾ ഊർജസ്വലമായിരുന്നു. ഏറ്റവും ആഡംബരപൂർണമായ അന്താരാഷ്ട്ര ബ്രാൻഡുകൾ വാഗ്ദാനം ചെയ്യുന്ന റെസ്റ്റോറന്റുകൾ, കഫേകൾ, പാർക്കുകൾ, കടകൾ എന്നിവയാൽ ഇവിടം നിറഞ്ഞിരുന്നു. ഇപ്പോൾ ഇവിടങ്ങളിൽ കുടിയിറക്കപ്പെട്ട ആളുകളെ പാർപ്പിക്കുന്ന ടെന്റുകൾ മാത്രമേയുള്ളൂ. ഈ ടെന്റുകളിൽ, ലഘു പാനീയങ്ങൾ വിതരണം ചെയ്യുന്ന ചെറിയ കഫേകൾ ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ അടിസ്ഥാന ആവശ്യങ്ങളുടെ അഭാവം കാരണം അവയുടെ പ്രവർത്തനം ഇടക്കിടെ മുടങ്ങുന്നു.

    ശുജാഇയ, സെയ്തൂൺ തുടങ്ങിയ മറ്റ് ഡിസ്ട്രിക്ടുകൾ പതിറ്റാണ്ടുകളായി ഗാസ മുനമ്പിന്റെ പ്രതീകങ്ങളായിരുന്നു. ബെയ്ത് ഹാനൂൻ, ബെയ്ത് ലാഹിയ, ജബാലിയ തുടങ്ങിയ പട്ടണങ്ങളും അഭയാർഥി ക്യാമ്പുകളുമുണ്ടായിരുന്നു. ചിലർ സ്വതന്ത്ര വ്യാപാരത്തിന്റെ തലസ്ഥാനം എന്ന് വിളിച്ചിരുന്ന റഫയും സെൻട്രൽ ക്യാമ്പുകളും ഖാൻ യൂനിസും അതിന്റെ കിഴക്കൻ ഗ്രാമങ്ങളും ഉണ്ടായിരുന്നു. ചിലപ്പോൾ വ്യോമാക്രമണത്തിലൂടെയും മറ്റു ചിലപ്പോൾ ടൺ കണക്കിന് സ്‌ഫോടകവസ്തുക്കൾ ഉപയോഗിച്ചുള്ള സ്‌ഫോടനങ്ങളിലൂടെയും കെട്ടിടങ്ങളും വീടുകളും മനഃപൂർവം നശിപ്പിച്ച് ഇവയെല്ലാം ഇസ്രായിൽ അവശിഷ്ടങ്ങളാക്കി മാറ്റി.

    ഗാസയിലെ കെട്ടിടങ്ങളിലും പശ്ചാത്തല സൗകര്യങ്ങളിലും 88 ശതമാനവും തകർക്കപ്പെട്ടതായി സർക്കാർ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.

    യുദ്ധസമയത്ത് ചിലപ്പോഴൊക്കെ നാശനഷ്ടങ്ങൾ ക്രമരഹിതമായിരുന്നിരിക്കാമെങ്കിലും, ഗാസയിൽ മിക്ക കേസുകളിലും ഇത് കൂടുതൽ വ്യവസ്ഥാപിതമായിരുന്നു. പ്രത്യേകിച്ച് ഏഴ് ദിവസം മാത്രം നീണ്ടുനിന്ന 2023 നവംബറിലെ ആദ്യത്തെ വെടിനിർത്തൽ കരാറിന് ശേഷം ഇതാണ് ഗാസയിൽ കണ്ടത്. 2025 ജനുവരി 19ന് പ്രാബല്യത്തിൽ വന്ന താൽക്കാലിക വെടിനിർത്തലിന് മുമ്പുള്ള മൂന്ന് മാസങ്ങളിലും ഗാസയെ തകർത്ത് തരിപ്പണമാക്കാൻ ഇസ്രായിൽ പ്രത്യേകം ശ്രദ്ധിച്ചു. ഗാസയിൽ വളരെ അപൂർവമായി മാത്രമേ കേടുപാടുകൾ കൂടാതെയുള്ള ഒരു വീട് കാണാൻ കഴിയുകയുള്ളൂ. മറ്റുള്ളവ ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതോട പൂർണമായും നശിച്ചതോ ആണ്.

    കഴിഞ്ഞ ജനുവരിയിൽ വെടിനിർത്തൽ നിലവിൽ വരികയും ഇസ്രായിൽ സൈന്യം പിൻവാങ്ങുകയും ചെയ്തതോടെ ഗാസക്കാർ അവരുടെ വീടുകളിലേക്ക് മടങ്ങി. അവശിഷ്ടങ്ങൾക്ക് മുകളിലും മുറ്റങ്ങളിലും കൂടാരങ്ങൾ സ്ഥാപിച്ചു. ഏകദേശം രണ്ട് മാസത്തിന് ശേഷം വെടിനിർത്തൽ പെട്ടെന്ന് തകർന്നു. വീണ്ടും ആരംഭിച്ച വ്യോമാക്രമണങ്ങളിൽ അവർ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി. ഒരുകാലത്ത് അവധിക്കാലം ആഘോഷിക്കാൻ എത്തിയവർ, വിശ്രമ കേന്ദ്രങ്ങൾ, റെസ്റ്റോറന്റുകൾ, കഫേകൾ, വിവാഹ ഹാളുകൾ എന്നിവയാൽ നിറഞ്ഞിരുന്ന ഗാസ മുനമ്പിലെ ബീച്ചുകൾ വളരെ കഠിനമായ സാഹചര്യങ്ങളിൽ ടെന്റുകളിൽ താമസിക്കുന്ന ലക്ഷക്കണക്കിന് കുടിയിറക്കപ്പെട്ട ആളുകൾക്ക് താമസ സ്ഥലങ്ങളായി രൂപാന്തരപ്പെട്ടിരിക്കുന്നു.

    സമീപ ആഴ്ചകളിൽ വടക്കൻ പ്രദേശങ്ങളിൽ നിന്നുള്ള താമസക്കാരെ മാറ്റിപ്പാർപ്പിച്ചതിനെ തുടർന്ന് ഗാസ തുറമുഖം ആയിരക്കണക്കിന് തമ്പുകളുടെ വിശാലമായ പ്രദേശമായി മാറിയിരിക്കുന്നു. ചില സമയങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ ഗാസയിലും ഗാസ നഗരത്തിലും ഈ ബീച്ചുകൾ സൈനിക പ്രവർത്തനങ്ങൾക്ക് വേദിയായിരുന്നു. ഇസ്രായിൽ സൈന്യം ഗാസയിലേക്കും പുറത്തേക്കുമുള്ള വഴിയായി ബീച്ചുകൾ ഉപയോഗിച്ചു.

    യുദ്ധം ഗാസക്കാരുടെ ജീവിതം തലകീഴായി മറിച്ചു. ശുദ്ധജല സ്രോതസ്സുകൾ അപ്രത്യക്ഷമായതോടെ, അവർ പലപ്പോഴും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത വെള്ളം കുടിക്കാൻ നിർബന്ധിതരായി. ഇത് ഗുരുതരമായ ആരോഗ്യ, പാരിസ്ഥിതിക പ്രതിസന്ധികൾക്ക് കാരണമായി. വൈദ്യുതി പൂർണമായും നിലച്ചതോടെ, കൂടുതൽ സമ്പന്നരായ ചിലർക്ക് ലഭ്യമായ സൗരോർജത്തെ ആശ്രയിക്കേണ്ടി വന്നു.

    ഗാസയിൽ നിന്ന് മിക്ക ഭക്ഷണ ഇനങ്ങളും അപ്രത്യക്ഷമായി. മുമ്പ്, വിശന്ന് ഉറങ്ങാൻ കിടക്കുന്നവർ ഗാസയിൽ വിരളമായിരുന്നു. എന്നാൽ ഇപ്പോൾ ചെറുപ്പക്കാരും പ്രായമായവരും പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കം ഭൂരിപക്ഷത്തിനും വിശപ്പ് ശമിപ്പിക്കാൻ ഒന്നും കണ്ടെത്താനാകുന്നില്ല. ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യങ്ങൾക്കുള്ള കോഓർഡിനേഷൻ ഓഫീസ് ഗാസ മുനമ്പിനെ ഭൂമിയിലെ ഏറ്റവും വിശക്കുന്ന സ്ഥലം എന്ന് ബുധനാഴ്ച വിശേഷിപ്പിച്ചു. സമയം വേഗത്തിൽ തീർന്നുപോകുന്നുവെന്നും ഓരോ മണിക്കൂറിലും ജീവൻ നഷ്ടപ്പെടുന്നു എന്നും യു.എൻ ഓഫീസ് മുന്നറിയിപ്പ് നൽകി.

    യുദ്ധത്തിന്റെ ആവർത്തിച്ചുള്ള ഉപരോധങ്ങളിൽ, പോഷകാഹാരക്കുറവ് മൂലം 60 ലേറെ കുട്ടികൾ മരിച്ചു. ഭക്ഷണത്തിന്റെയും മരുന്നിന്റെയും അഭാവം മൂലം 242 പേർ മരിച്ചതായി ഗാസ ഹമാസ് ഗവൺമെന്റ് മീഡിയ ഓഫീസിന്റെ സ്ഥിതിവിവരക്കണക്കുകൾ പറയുന്നു.

    മറ്റു പല കാര്യങ്ങളെയും പോലെ ഗാസയിൽ വിദ്യാഭ്യാസവും നഷ്ടപ്പെട്ടു. വിദ്യാർഥികൾക്ക് സ്‌കൂളുകളോ സ്ഥാപനങ്ങളോ സർവകലാശാലകളോ ഇല്ലാതെയായി. ഇവർ വിദ്യാർഥികളിൽ നിന്ന് അഭയാർഥികളോ, തങ്ങൾക്കും കുടുംബങ്ങൾക്കും ഒരു ഉരുള ഭക്ഷണമോ കുടിവെള്ളമോ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് നീണ്ട വരികളിൽ കാത്തിരിക്കുന്നവരോ ആയി രൂപാന്തരപ്പെട്ടു. ശേഷിക്കുന്ന ചുരുക്കം ചില സ്‌കൂളുകളും സർവകലാശാലകളും ഷെൽട്ടറുകളാക്കി മാറ്റി. ഈ കേന്ദ്രങ്ങൾക്കു നേരെയും ഇസ്രായിൽ ആവർത്തിച്ച് വ്യോമാക്രമണങ്ങൾ നടത്തി. ഇസ്രായിൽ സൈന്യം മറ്റ് വിദ്യാഭ്യാസ കെട്ടിടങ്ങൾ വളഞ്ഞ് ആക്രമിച്ച ശേഷം അവ തകർത്ത് അകത്തുള്ളവരെ അറസ്റ്റ് ചെയ്തു. അല്ലെങ്കിൽ ചോദ്യം ചെയ്ത ശേഷം പലായനം ചെയ്യാൻ അവരെ നിർബന്ധിച്ചു.

    ഗാസയിൽ ഏകദേശം 13,000 വിദ്യാർഥികൾക്ക് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടു. ഗാസയിൽ വായിക്കാനും എഴുതാനും അറിയാത്ത ഒരു പുതിയ തലമുറയെ സൃഷ്ടിക്കാൻ ഇസ്രായിൽ ശ്രമിച്ചു. അധ്യാപകരും ചില യുവജന സംഘടനകളും അന്താരാഷ്ട്ര സംഘടനകളും ഈ സാഹചര്യം വേഗത്തിൽ പരിഹരിച്ചു. യുവതലമുറയെ സ്‌കൂൾ പാഠ്യപദ്ധതി ഓർമിപ്പിക്കാനായി ടെന്റുകളും ടിൻ ഷീറ്റുകളും ഉപയോഗിച്ച് ക്ലാസ് മുറികൾ നിർമിച്ചു. ഇസ്രായിൽ തുടർന്ന ബോംബിംഗ് അവരുടെ ചുമതല കൂടുതൽ ദുഷ്‌കരമാക്കി.

    സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഇസ്രായിൽ സൈന്യം 149 സ്‌കൂളുകൾ, സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പൂർണമായും നശിപ്പിച്ചു. 369 എണ്ണം ഭാഗികമായി തകർത്തു. 800 അധ്യാപകരെയും വിദ്യാഭ്യാസ മേഖലാ ജീവനക്കാരെയും കൊലപ്പെടുത്തി.

    തീവ്രവാദികളെയോ ഹമാസ് അംഗങ്ങളെയോ മാത്രം ലക്ഷ്യം വെച്ചല്ല ഇസ്രായിൽ ആക്രമണങ്ങൾ നടത്തുന്നത്. സ്വന്തം വീടുകളിലോ ടെന്റുകളിലോ ഉള്ള സാധാരണക്കാരെയും ഡോക്ടർമാരെയും മാധ്യമപ്രവർത്തകരെയും അക്കാദമിക് വിദഗ്ധരെയും ലക്ഷ്യമിടുന്നു. ഇക്കൂട്ടത്തിൽ പെട്ട നൂറുകണക്കിന് പേർ നേരിട്ടുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു. 1,581 മെഡിക്കൽ ജീവനക്കാരും 220 ലേറെ മാധ്യമപ്രവർത്തകരും ഗാസയിലെ സർവകലാശാലകളിലെ 150-ലേറെ വിശിഷ്ട ശാസ്ത്രജ്ഞരും അക്കാദമിക് വിദഗ്ധരും യുദ്ധത്തിൽ കൊല്ലപ്പെട്ടതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.

    ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 38 ആശുപത്രികളിൽ 22 എണ്ണം പ്രവർത്തനരഹിതമാണ്. അവശ്യ മരുന്നുകളുടെ പട്ടികയിൽ 47 ശതമാനവും മെഡിക്കൽ സപ്ലൈസ് പട്ടികയിൽ 65 ശതമാനവും എന്നോ പൂർണമായും തീർന്നിരിക്കുന്നു. 105 പ്രാഥമിക പരിചരണ കേന്ദ്രങ്ങളിൽ 30 എണ്ണം മാത്രമേ നിലവിൽ പ്രവർത്തിക്കുന്നുള്ളൂ. വൃക്ക രോഗികളിൽ 41 ശതമാനം യുദ്ധകാലത്ത് മരിച്ചു.

    ആക്രമണത്തിന്റെ ഫലമായി കാണാതായ, പരിക്കേറ്റ, തടവിലാക്കപ്പെട്ട, അല്ലെങ്കിൽ വിധി അറിയാത്ത ഒരാളെങ്കിലും ഇല്ലാത്ത ഒരു വീടു പോലും ഗാസ മുനമ്പിൽ ഇല്ല. 2023 ഒക്‌ടോബർ ഏഴു മുതൽ 54,084 ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,23,000 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. ആയിരക്കണക്കിന് ഇരകളെ ഇപ്പോഴും കാണാനില്ല. ഇസ്രായിൽ ഗാസയിൽ 14,000 കൂട്ടക്കൊലകൾ നടത്തി. 2,483 കുടുംബങ്ങൾ ഭൂമുഖത്തു നിന്ന് പാടെ തുടച്ചുനീക്കപ്പെട്ടു. 5,620 കുടുംബങ്ങളിൽ ഒരാൾ മാത്രമേ അതിജീവിച്ചിട്ടുള്ളൂവെന്നും മന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു.

    ഗാസയിൽ ഓരോ 40 മിനിറ്റിലും ഒരു കുട്ടിയും ഓരോ 60 മിനിറ്റിലും ഒരു സ്ത്രീയും കൊല്ലപ്പെടുന്നു. യുദ്ധത്തിന്റെ തുടക്കം മുതൽ 16,854 കുട്ടികൾ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 31.5 ശതമാനം കുട്ടികളാണ്. ഇതിൽ 931 പേർ ഒരു വയസ്സിന് താഴെയുള്ളവരായിരുന്നു. രണ്ടു മാസത്തിനിടെ 950 ലേറെ കുട്ടികൾ കൊല്ലപ്പെട്ടതായി യുനിസെഫ് റിപ്പോർട്ട് ചെയ്തു. യുദ്ധം ആരംഭിച്ച ശേഷം ഏകദേശം 50,000 കുട്ടികൾ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് യൂനിസെഫ് നേരത്തെ സൂചിപ്പിച്ചിരുന്നു.

    യുദ്ധത്തിന് മുമ്പ് ഹമാസ് ശക്തമായ പ്രസ്ഥാനമായിരുന്നു. ഗാസ മുനമ്പിനെ സൈനികമായും രാഷ്ട്രീയമായും ഗവൺമെന്റ്പരമായും നിയന്ത്രിച്ചിരുന്നു. 2023 ഒക്‌ടോബർ ഏഴിലെ അപ്രതീക്ഷിത ആക്രമണത്തിനു ശേഷം കാര്യങ്ങൾ മാറി. പ്രസ്ഥാനം നിരവധി ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയി. ഇസ്രായിൽ ഹമാസ് നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യം വെച്ചതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. മാസങ്ങളോളം ഇസ്രായിൽ ദുർബലരായി തുടർന്നു. ഏറ്റവും പ്രമുഖ ഹമാസ് നേതാക്കളെ വധിക്കാനോ കൊല്ലാനോ അവരെ സമീപിക്കാനോ ഇസ്രായിലിനു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ മാർച്ച് 18ന് യുദ്ധം പുനരാരംഭിച്ച ശേഷം ഹമാസിന്റെ ഏറ്റവും പ്രമുഖ വ്യക്തികളെ ഇല്ലാതാക്കാൻ ഇസ്രായിലിനു കഴിഞ്ഞു.

    2025 മാർച്ച് 18നു ശേഷം പ്രസ്ഥാനത്തിനെതിരെ ഏറ്റവും വലുതും അപകടകരവുമായ ആക്രമണങ്ങൾ ഇസ്രായിൽ ആരംഭിച്ചു. കൊലപാതകങ്ങളുടെ ഒരു പരമ്പര ഹമാസിനെ ദുർബലപ്പെടുത്തിയെന്ന് പലരും പറയുന്നു. യുദ്ധത്തിലുടനീളം സർക്കാർ, സൈനിക, സംഘടനാ മേഖലകളിൽ അടക്കം എല്ലാ തലങ്ങളിലുമുള്ള ജീവനക്കാർക്കും അംഗങ്ങൾക്കും ശമ്പളം നൽകാൻ ഹമാസിന് കഴിഞ്ഞു. എന്നാൽ യുദ്ധം പുനരാരംഭിച്ച ശേഷം അവർക്ക് അങ്ങനെ ചെയ്യാൻ കഴിഞ്ഞില്ല. ജീവനക്കാർക്ക് ചെറിയ തുകകൾ പോലും നൽകുന്നത് വളരെ ബുദ്ധിമുട്ടായി.

    സൈനിക തലത്തിലും അംഗങ്ങൾക്ക് ആവശ്യമായ ശേഷികൾ നൽകുന്നതിലും പ്രസ്ഥാനം ഇപ്പോൾ ഭരണപരവും സാമ്പത്തികവുമായ ശൂന്യത അനുഭവിക്കുന്നു. ഫലത്തിൽ, വിപണികളിലെ വില നിയന്ത്രിക്കുക, റിലീഫ് വസ്തുക്കൾ സംരക്ഷിക്കുക, കള്ളന്മാരെ പിടികൂടുക തുടങ്ങിയ ഗാസയിലെ സർക്കാർ ചുമതലകൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ഹമാസിന് നഷ്ടപ്പെട്ടു. പ്രസ്ഥാനം ഫലത്തിൽ പൂർണമായും ക്രമരഹിതമായി. എന്നിരുന്നാലും, ചില പ്രദേശങ്ങളിൽ പ്രസ്ഥാനം ഇപ്പോഴും ഒത്തൊരുമയോടെ തുടരുന്നു. എങ്കിലും പഴയ പ്രതാപവും ശക്തിയുമില്ല. ഇത് എതിരാളികൾക്ക് ഹമാസിനെ വിമർശിക്കലും പരസ്യമായി ആക്രമിക്കലും അതിനെതിരെ പ്രകടനങ്ങൾ സംഘടിപ്പിക്കലും എളുപ്പമാക്കി. ഇത് ഗാസയിൽ മുമ്പ് കേട്ടുകേൾവിയില്ലാത്തതാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    600 days gaza war Palastine
    Latest News
    സന്ദർശക വിസയിൽ എത്തി ഭിക്ഷാടനം; ദുബായിൽ 41 പേർ പിടിയിൽ, 60,000 ദിർഹം പിടിച്ചെടുത്തു
    30/05/2025
    റണ്‍മല കടക്കാനാകാതെ ടൈറ്റന്‍സ്; ഹിറ്റ്മാന്‍ഷോയില്‍ എലിമിനേറ്റര്‍ ജയിച്ച് മുംബൈ
    30/05/2025
    ഉത്തര ഗാസയില്‍ 6,32,000 ഫലസ്തീനികളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ച് ഇസ്രായില്‍
    30/05/2025
    തീര്‍ഥാടകര്‍ക്ക് സുഖകരമായ താമസം നല്‍കാന്‍ മിനായില്‍ ഇരുനില തമ്പുകള്‍
    30/05/2025
    പരപ്പനങ്ങാടിയിൽ ഭാര്യയെ അറവുശാലയിൽ എത്തിച്ച് കഴുത്തറുത്ത് കൊന്ന പ്രതിക്ക് വധശിക്ഷ
    30/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version