കൊല്ലം: കുടിവെള്ളമെടുക്കാൻ വള്ളത്തിൽ പോയ യുവതി വള്ളം മറിഞ്ഞ് മരിച്ചു. കൊല്ലം പുത്തൻതുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റ്യൻ ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് സന്ധ്യ മത്സ്യബന്ധനത്തിനുശേഷം കുടിവെള്ളമെടുക്കാനായി തൊട്ടടുത്തുള്ള ഐസ് പ്ലാന്റിലേക്ക് പോയത്. വെള്ളം ശേഖരിച്ച് മടങ്ങുന്നതിനിടെ വള്ളം മറിയുകയായിരുന്നു. തുടർന്ന് സമീപത്തുണ്ടായിരുന്ന മറ്റ് മൽസ്യത്തൊഴിലാളികൾ എത്തിയാണ് വള്ളത്തിന്റെ അടിയിൽ നിന്ന് സന്ധ്യ സെബാസ്റ്റ്യനെ കരയിലെത്തിച്ചത്. ഉടനെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞ രണ്ടാഴ്ചയായി പ്രദേശത്ത് കുടിവെള്ളം കിട്ടാത്തതിനെ തുടർന്ന് തുരുത്ത് നിവാസികൾ ചെറുവള്ളങ്ങളിൽ മറുകരകളിൽ എത്തിയാണ് വെള്ളം ശേഖരിക്കുന്നത്.
ചവറ പാലത്തിനടുത്തുള്ള പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്നാണ് തുരുത്തിൽ കുടിവെള്ളം ലഭിക്കാത്തത്. ഒൻപത് തുരുത്തുകളാണ് ഈ ഭാഗത്തുള്ളത്. ഏകദേശം അഞ്ഞൂറോളം കുടുംബങ്ങളാണ് ഇവിടെ താസിക്കുന്നത്. റേഷൻ പോലെയാണ് തങ്ങൾക്ക് കുടിവെള്ളം ലഭിക്കുന്നത്. ഒരു കുടുംബത്തിനാവശ്യമായ വെള്ളം വേണ്ടവിധം ലഭിക്കുന്നില്ലെന്നും അതിനാലാണ് തൊട്ടടുത്തുള്ള പ്ലാന്റുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതെന്നും തുരുത്ത് നിവാസികൾ പറഞ്ഞു.