ജിദ്ദ: ജീവിതത്തിൽ ഒരിക്കലെങ്കിലും പുണ്യഭൂമിയിലെത്തി അകക്കണ്ണുകൊണ്ട് വിശുദ്ധ ഹറമും കഅബാലയവും പുണ്യസ്ഥലങ്ങളും അനുഭവിച്ചറിയണമെന്ന അന്ധനായ ഈജിപ്ഷ്യൻ ഇമാമിന്റെ ജീവിതാഭിലാഷം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനാൽ സഫലമാകുന്നു. വിശുദ്ധ ഖുർആൻ മുഴുവൻ മനഃപാഠമാക്കിയ, ഈജിപ്തിലെ മിൻയ ഗവർണറേറ്റിലെ മതായ് മർകസിലെ മൻബാൽ ഗ്രാമത്തിലെ അൽവഹ്ദ മസ്ജിദ് ഇമാമും ഖതീബുമായ ശൈഖ് ഹംദി ഫാറൂഖിനെ തേടിയാണ് രാജകാരുണ്യം എത്തിയത്.
ഇതിനു മുമ്പ് ഒരിക്കൽ പോലും ഹജ്, ഉംറ കർമങ്ങൾ നിർവഹിക്കാൻ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത ശൈഖ് ഹംദി ഫാറൂഖ് ഇത്തവണ തനിക്ക് ഹജ് നിർവഹിക്കാൻ അവസരം നൽകാൻ കനിയണമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനോടും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനോടും അപേക്ഷിക്കുകയായിരുന്നു.
സാമ്പത്തിക ശേഷിയില്ലാത്തതിനാൽ ഇദ്ദേഹം ഹജ് അപേക്ഷ നൽകിയിരുന്നില്ല. സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഫലസ്തീനിൽ നിന്നുള്ള ആയിരം പേർക്കും ഇന്ത്യ അടക്കമുള്ള ലോക രാജ്യങ്ങളിൽ നിന്നുള്ള 1,300 വിശിഷ്ട വ്യക്തികൾക്കുമാണ് ഇത്തവണ സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് കർമം നിർവഹിക്കാൻ ഭാഗ്യം ലഭിച്ചത്. ഇക്കൂട്ടത്തിലും ശൈഖ് ഹംദി ഫാറൂഖ് ഉൾപ്പെട്ടിരുന്നില്ല.
ലോകത്തെങ്ങും നിന്നുള്ള തീർഥാടക ലക്ഷങ്ങൾ പുണ്യഭൂമിയിലേക്ക് ഒഴുകാൻ തുടങ്ങിയതോടെ പരിശുദ്ധ ഹജ് കർമം നിർവഹിക്കുകയെന്ന അടങ്ങാത്ത ആഗ്രഹം ശൈഖ് ഹംദി ഫാറൂഖ് വെളിപ്പെടുത്തുകയും ഇതിന് സൽമാൻ രാജാവിന്റെയും കിരീടാവകാശിയുടെയും സഹായം തേടുകയുമായിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടയുടൻ തന്നെ സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജ് കർമം നിർവഹിക്കാൻ ശൈഖ് ഹംദി ഫാറൂഖിനും അവസരമൊരുക്കാൻ കിംഗ് സൽമാൻ ഹജ്, ഉംറ പ്രോഗ്രാം സൂപ്പർസർ ജനറലും ഇസ്‌ലാമികകാര്യ മന്ത്രിയുമായ ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് നിർദേശിക്കുകയായിരുന്നു.