കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയിൽ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.
വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും അന്തിമവാദം തുറന്ന കോടതിയിൽ നടത്തണമെന്നും ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹരജിയാണ് വിചാരണക്കോടതി തള്ളിയത്. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമ വാദം നടത്തണമെന്നാണ് അതിജീവിത ആവശ്യമുന്നയിച്ചത്.
നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് അടക്കമുള്ള പ്രതികൾക്കെതിരായ വിചാരണ അന്തിമവാദത്തിലേക്ക് കടക്കുന്നതിനിടെ അതിജീവിത രാഷ്ട്രപതിക്ക് ഈയിടെ കത്ത് അയച്ചിരുന്നു. കേസിൽ തന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നു പരിശോധിച്ചവർക്കെതിരെ നടപടി വേണമെന്നാണ് അതിജീവിത കത്തിൽ ആവശ്യപ്പെട്ടത്.
2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വച്ച് നടിയെ ആസൂത്രിതമായി അതിക്രൂരമായി ആക്രമിച്ചത്. നടൻ ദിലീപ് ഉൾപ്പെടെ ഒൻപത് പേരാണ് കേസിലെ പ്രതികൾ. രണ്ടുപേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ഒരാളെ മാപ്പു സാക്ഷിയാക്കുകയും ചെയ്തിരുന്നു.