കൊച്ചി: അര്‍ജുന്‍ ആയങ്കിയെ കാപ്പ ചുമത്തി പൂട്ടാന്‍ പൊലീസ് ആലോചന. പൊലീസിനെ സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന ആയങ്കിയെ കണ്ണൂര്‍ സിറ്റിയിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഇന്നു പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡിഐജി, എഡിജിപി എന്നിവരുടെ മേല്‍നോട്ടത്തില്‍ കണ്ണൂര്‍ പൊലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് അര്‍ജുന്‍ ആയങ്കി വലയിലായത്. കണ്ണൂരിലെ പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ എറണാകുളത്തേക്ക് എത്തിക്കാനാണ് പൊലീസിന്റെ തീരുമാനം.
കോതമംഗലം ഇന്‍സ്‌പെക്ടറെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതോടെയാണ് ആയങ്കി ഒളിവില്‍ പോയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് വ്യക്തമാക്കിയായിരുന്നു കഴിഞ്ഞ തിങ്കളാഴ്ചയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അതിനു പിന്നാലെ ആയങ്കി ഒളിവില്‍ പോവുകയായിരുന്നു. ഇതിനു ശേഷമാണ് കോതമംഗലം ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുകല്‍ ഇന്‍സ്‌പെക്ടറെ ആയങ്കി വെല്ലുവിളിച്ചതും അധിക്ഷേപിച്ചതും. തുടര്‍ന്ന് പൊലീസ് ഈ സംഭവത്തിലും കേസെടുത്തു. ഇതിനു പിന്നാലെ മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന കേസില്‍ എറണാകുളം റൂറല്‍ സൈബര്‍ പൊലീസും ആയങ്കിക്കെതിരെ കേസെടുത്തിട്ടുണ്ട്. കോതമംഗലം ഇന്‍സ്‌പെക്ടര്‍ക്കെതിരായ കേസില്‍ ജാമ്യം ലഭിച്ചാല്‍ തന്നെ ആയങ്കിക്ക് പുറത്തിറങ്ങാന്‍ കഴിയില്ല. അതേ സമയം, മറ്റു രണ്ടു കേസുകളും എളുപ്പത്തില്‍ ജാമ്യം ലഭിക്കാവുന്നവയാണ്. ഈ സാഹചര്യത്തിലാണ് കൊടുംകുറ്റവാളികള്‍ക്കായുള്ള കാപ്പ ചുമത്തി അകത്തിടാനുള്ള ആലോചന.
2014 മുതല്‍ വളപട്ടണം പൊലീസ് സ്റ്റേഷനിലെ 12 കേസുകള്‍ ഉള്‍പ്പെടെ 21 ക്രിമിനല്‍ കേസുകളാണ് അര്‍ജുന്‍ ആയങ്കിക്കെതിരെ നിലവിലുള്ളത്. രണ്ട് വധശ്രമക്കേസുകള്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരുക്കേല്‍പ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, കരിപ്പൂര്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ കേസ് തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഇയാള്‍ പ്രതിയാണ്. തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ആയങ്കി കൊടുംക്രിമിനല്‍ ആണെന്ന് ചൂണ്ടിക്കാട്ടി കാപ്പ ചുമത്താനുള്ള റിപ്പോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിക്കും. കാപ്പ ചുമത്തുന്നതോടെ ഇയാളെ ആറു മാസത്തേക്ക് കരുതല്‍ തടങ്കലില്‍ വയ്ക്കാനോ അല്ലെങ്കില്‍ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള നിര്‍ദിഷ്ട ജില്ലകളില്‍ പ്രവേശിക്കുന്നത് വിലക്കി നാടുകടത്താനോ പൊലീസിനു നിയമപരമായി സാധിക്കും. ഗുണ്ടകള്‍ക്കും സ്ഥിരം കുറ്റവാളികള്‍ക്കുമെതിരെ പൊലീസ് നടത്തുന്ന ‘ഓപ്പറേഷന്‍ ഗ്രിപ്പ് മാരത്തോണ്‍’ നടപടിയുടെ ഭാഗമായി കൂടിയാണ് ഈ നീക്കം.







