കോഴിക്കോട്: അമീബിക് മസ്തിഷ്ത ജ്വരം ബാധിച്ച് കോഴിക്കോട്ട് ചികിത്സയിലായിരുന്ന നാലുവയസുകാരൻ രോഗം ഭേദമായി ആശുപത്രി വിട്ടു. അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെയാളാണ് നാലുവയസുകാരൻ.
ജൂലായ് 13നാണ് കടുത്ത പനി, തലവേദന എന്നീ ലക്ഷണങ്ങളോടെ കോഴിക്കോട് സ്വദേശിയായ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ദ്ധ പരിശോധനയിൽ കുട്ടിക്ക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ചികിത്സ ആരംഭിച്ചു. പി.സി.ആർ പരിശോധനയിലും നൈഗ്ലേറിയ ഫൗളറി എന്ന അമീബയാണെന്ന് ഉറപ്പാക്കിയിരുന്നു. ചികിത്സയുടെ എട്ടാംദിവസം സ്രവം നോർമലായി. 24 ദിവസത്തോളമായിരുന്നു കുട്ടി ചികിത്സയിലിരുന്നത്.
ജൂലായ് 22ന് അമീബിക് മസ്തിഷ്ക ജ്വരത്തിന് ചികിത്സയിലായിരുന്ന തിക്കൊടി സ്വദേശി അഫ്ഗാൻ ജാസിം എന്നി പതിന്നാലുകാരൻ രോഗമുക്തി നേടിയിരുന്നു. അമീബിക് മസ്തിഷ്ക ജ്വരത്തെ അതിജീവിച്ച ഇന്ത്യയിലെ ആദ്യത്തെ കേസുകൂടിയായിരുന്നു ഇത്.