ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയില്‍ നവജാതശിശു മരിച്ചു. പ്രസവത്തിന് മുമ്പ് മാതാവിന് മതിയായ ചികിത്സ ലഭിക്കാതിരുന്നതാണ് കുട്ടി മരിക്കാനിടയായതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ലേബര്‍ മുറിയുടെ മുന്നില്‍ പ്രതിഷേധിച്ചു. വണ്ടാനം വ്യക്ഷ വിലാസം തോപ്പ് മനുവിന്റെ ഭാര്യ സൗമ്യ (28) യുടെ എട്ടു ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുട്ടി മരിക്കാനിടയായ കാരണം അറിയണമെന്നാവശ്യപ്പെട്ട് മൃതദേഹം ഏറ്റെടുക്കാതെയാണ് ബന്ധുക്കള്‍ പ്രതിഷേധിച്ചത്. പൊലീസ് എത്തിയെങ്കിലും പിന്മാറിയില്ല. തുടര്‍ന്ന് ആശുപത്രി സൂപ്രണ്ട് എ. അബ്ദുല്‍ സലാം എത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തിയശേഷമാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞത്. മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്നലെ രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.കുഞ്ഞിന് അണുബാധയുണ്ടായതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. കഴിഞ്ഞ 28 നാണ് സൗമ്യയെ രണ്ടാമത്തെ പ്രസവുമായി ബന്ധപെട്ടു മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം രക്തസ്രാവമുണ്ടായി. വിവരം ഡ്യൂട്ടിഡോക്ടറെ അറിയിച്ചെങ്കിലും കാര്യമാക്കിയില്ലെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അന്നുതന്നെ പലതവണ രക്തസ്രാവമുണ്ടായി. തുടര്‍ന്ന് പുലര്‍ച്ചെയോടെ ലേബര്‍മുറിയിലേക്ക് മറ്റുന്നതിനിടെ യുവതി പ്രസവിച്ചെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുട്ടിയെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ സ്‌കാനിങ് ഉള്‍പ്പെടെ നിരവധി പരിശോധനകള്‍ നടത്തിയിരുന്നു.അണുബാധയാണെന്നും വിദഗ്ദ ചികിത്സക്കായി തിരുവനന്തപുരത്തേക്ക് മാറ്റേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. ഇതിനിടെയാണ് കുട്ടി മരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group