ആലപ്പുഴ- പകുതി വിലയ്ക്ക് സ്‌കൂട്ടറും തയ്യല്‍ മെഷീനും ലാപ്‌ടോപ്പും ഉള്‍പ്പെടെയുള്ളവ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. കഴിഞ്ഞ 10 മാസമായി മധ്യകേരളത്തിലെ വിവിധ ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിൽ ആയിരക്കണക്കിനാളുകളാണ് ഇരയായത്. ഇവരിലേറെയും തൊഴിലുറപ്പ്-കുടുംബശ്രീ പ്രവർത്തകരാണ്. വിമൺ ഓൺ വീൽസ് എന്ന പേരിട്ട് സ്ത്രീകൾക്ക് സ്കൂട്ടറും തയ്യൽമെഷീനും ലാപ്ടോപ്പുമൊക്കെ വാഗ്ദാനം ചെയ്താണ് ആയിരക്കണക്കിനാളുകളെ വലയിലാക്കിയത്. 10 മാസം മുമ്പ് പണം നൽകിയവർക്ക് ഇതുവരെയും ഉൽപ്പന്നങ്ങൾ ലഭിക്കാതായപ്പോൾ എറണാകുളം റൂറൽ എസ് പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇതിന്റെ മുഖ്യസൂത്രധാരനെ പോലിസ് പിടികൂടി. തൊടുപുഴ കൊടിയത്തൂര്‍ കോളപ്ര ചൂരക്കുളങ്ങര വീട്ടില്‍ അനന്തുകൃഷ്ണനാണ് പിടിയിലായത്. ഇതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ പരാതിയുമായി എത്തിയത്. ആലപ്പുഴ ജില്ലയിലെ നിരവധി പോലിസ് സ്റ്റേഷനുകളിൽ നൂറുകണക്കിനാളുകളാണ് ഇന്നലെ പരാതിയുമായെത്തിയത്.
കായംകുളം, ഹരിപ്പാട്, തൃക്കുന്നപ്പുഴ, കരീലക്കുളങ്ങര, കുട്ടനാട്, ചമ്പക്കുളം, എടത്വ, കനകക്കുന്ന് തുടങ്ങിയ പോലിസ് സ്‌റ്റേഷനുകളില്‍ പരാതിയുമായി അനേകംപേർ എത്തി. തട്ടിപ്പിലകപ്പെട്ടവര്‍ നല്‍കിയ പണമെങ്കിലും തിരികെ ലഭിക്കണമെന്നാണ് പരാതിയിലൂടെ ആവശ്യപ്പെടുന്നത്. ഇരുചക്രവാഹനത്തിന്റെ പകുതി വിലയാണ് എല്ലാവരില്‍ നിന്ന് വാങ്ങിയത്. 1,20000 രൂപ വിലയുള്ളതും ഒരു ലക്ഷം രൂപ വിലയുള്ളതുമായ സ്‌കൂട്ടറുകള്‍ നല്‍കുമെന്നാണ് ഉപഭോക്താക്കളെ അറിയിച്ചത്. ഇതിന്‍പ്രകാരം യഥാക്രമം 60000, 55000 രൂപ വീതം സ്‌കൂട്ടറിന് വാങ്ങി. ഇതുപോലെ ഓരോ ഉല്‍പ്പന്നതിന്റെയും പകുതി വില ഈടാക്കി. എച്ച്.പി ലാപ്‌ടോപ്പിന്റെ ഉയര്‍ന്ന മോഡലിന് 30000 രൂപ വരെ വാങ്ങിയിട്ടുണ്ട്. വിവിധ തരത്തിലുള്ള തയ്യല്‍ മെഷീനുകള്‍ക്ക് എണ്ണായിരം രൂപ വരെ വാങ്ങി. തുകയെല്ലാം ബാങ്ക് മുഖേനയാണ് വാങ്ങിയിരിക്കുന്നത്.
നാഷണല്‍ എന്‍.ജി.ഒ കോണ്‍ഫെഡറേഷന്റെ നേതൃത്വത്തില്‍ സര്‍ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്്ഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിലാണ് ഈ തട്ടിപ്പ് നടത്തിയിരിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട്, അമ്പലപ്പുഴ, ചമ്പക്കുളം, വെളിയനാട് എന്നിവിടങ്ങളിലെ സീഡ് സൊസൈറ്റി രൂപീകരിച്ചാണ് തട്ടിപ്പ്. സൊസൈറ്റിയില്‍ അംഗത്വമെടുക്കുന്നതിന് 350 രൂപ ഓരോ ഗുണഭോക്താവില്‍ നിന്ന് വാങ്ങിയിരുന്നു. ഇതിലൂടെ ലക്ഷങ്ങളാണ് ആദ്യഘട്ടില്‍ തന്നെ തട്ടിപ്പുകാരില്‍ എത്തിയത്്. പദ്ധതിയുടെ ഉദ്ഘാടനം ആഘോഷമായി വിവിധയിടങ്ങളിൽ നടന്നു. ഹരിപ്പാട്ട് അന്നത്തെ എം.പിയായിരുന്ന അഡ്വ. എ.എം ആരിഫാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. എച്ച്. സലാം എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോണ്‍ തോമസ്, അഡ്വ. ടി.എസ് താഹ, ഹരിപ്പാട്, ചമ്പക്കുളം, വെളിയനാട്, അമ്പലപ്പുഴ എന്നിവിടങ്്ങളിലെ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ച യോഗത്തില്‍ കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകരടക്കം നൂറുകണക്കിനാളുകളാണ് പങ്കുകൊണ്ടത്. ജനങ്ങളില്‍ വിശ്വാസമാര്‍ജ്ജിക്കുന്നതിനാണ് ജനപ്രതിനിധികളെ പദ്ധതിയുടെ ഉദ്ഘാടനത്തിനായി കൊണ്ടുവന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ മെയ് 31നായിരുന്നു ഈ പരിപാടി. അന്നുതന്നെ ഗുണഭോക്താക്കളില്‍ നിന്ന് പണം സ്വരൂപിക്കാന്‍ തട്ടിപ്പുസംഘം ശ്രമിച്ചിരുന്നു. ഹരിപ്പാട് മേഖലയിലെ നൂറുകണക്കിനാളുകളാണ് അന്നുതന്നെ സ്‌കൂട്ടറിനായി 60000 രൂപ അടച്ചത്. ഓരോരുത്തരേയും ബന്ധപ്പെട്ട് തുക കൈക്കലാക്കാന്‍ ഓരോ പ്രദേശത്തും പൊതുപ്രവര്‍ത്തകരായ യുവതീ-യുവാക്കളുടെ സംഘം തന്നെ പ്രവര്‍ത്തിച്ചിരുന്നു. തൊഴിലുറപ്പ് ജോലിക്ക് പോകുന്ന വനിതകളാണ് കൂടുതലും തട്ടിപ്പിലകപ്പെട്ടത്. പണം അടച്ചാല്‍ 100 ദിവസത്തിനകം ഇരുചക്രവാഹനം ലഭിക്കുമെന്ന ഉറപ്പുനല്‍കിയിരുന്നു. ഇതിനായി പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ച് വാഹനരജിസ്‌ട്രേഷന്റെ പേപ്പറുകള്‍ ഒപ്പിടിവിച്ചു. നൂറുദിവസം കഴിഞ്ഞിട്ടും വാഹനമുള്‍പ്പെടെയുള്ളവ കിട്ടാതായപ്പോള്‍ പ്‌ദേശത്തെ കോര്‍ഡിനേറ്റര്‍മാരെ സമീപിച്ചെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല. ഇതിനിടെ ഉടന്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുമെന്നും അതിനായി നോട്ടറി സാക്ഷ്യപ്പെടുത്തിയ രേഖ ഒപ്പിടണമെന്നും പറഞ്ഞ് ഹരിപ്പാട് വീണ്ടും ക്യാമ്പ് നടത്തി. അതിനായി ഏകദേശം ഒരാളില്‍ നിന്ന് 750 രൂപ വാങ്ങിയെടുത്തു. വീണ്ടും വാഹനവും മറ്റും ലഭിക്കാതായപ്പോള്‍ കോര്‍ഡിറ്റര്‍മാരെ ബന്ധപ്പെട്ടെങ്കിലും ഇവരില്‍ പലരും പ്രദേശത്തുനിന്ന് മുങ്ങി നടപ്പായി. ഫോണ്‍ വിളിച്ചിട്ട് എടുക്കാതെയായി. ഇതിനിടെയാണ് അനന്തുകൃഷ്ണന്‍ പിടിയിലായതായി മാധ്യമവാര്‍ത്തയെത്തുന്നത്. ഇതോടെയാണ് തട്ടിപ്പിനിരയായവര്‍ പരാതിയുമായി എത്തിയത്. അനേകം നിര്‍ധനരായ വനിതകളാണ് തട്ടിപ്പിലകപ്പെട്ടത്. വാഹനത്തിനും ലാപ്‌ടോപ്പിനും മറ്റുമായി അടച്ച തുക പലരും പലിശയ്ക്കും കടംവാങ്ങിയും സ്വരൂപിച്ചതാണ്. എട്ടുമാസമായി പലിശ കൊടുക്കുന്ന ഇവര്‍ പണം നഷ്ടമാകുമെയെന്ന ഭീതിയിലാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട തുടങ്ങിയ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും തട്ടിപ്പ് നടത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group