ഹൈദരാബാദ്- തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിൽ ബീഫ് വിറ്റെന്ന് ആരോപിച്ച് 60 വയസ്സുകാരനായ മുസ്ലീം വയോധികനും 16 വയസ്സുകാരനായ മകനും നേരെ സംഘപരിവാർ പ്രവർത്തകരുടെ ക്രൂരമായ ആക്രമണം. ഹനുമാൻ ജയന്തി ആഘോഷങ്ങൾക്കിടെ വർഷകൊണ്ട ഗ്രാമത്തിലാണ് മുഹമ്മദ് ഖുറൈഷി, മകൻ മുഹമ്മദ് അനസ് എന്നിവർ ക്രൂരമർദനത്തിന് ഇരയായത്. കാവി വസ്ത്രം ധരിച്ചെത്തിയ ഇരുപതോളം വരുന്ന സംഘപരിവാർ പ്രവർത്തകരാണ് ഇരുവരെയും തടഞ്ഞുനിർത്തി പരസ്യമായി വിചാരണ ചെയ്തത്.
നിസാമാബാദിൽ നിന്ന് മാംസം എത്തിച്ച് വിൽപന നടത്തുന്നതിനിടെയാണ് സംഘം ഇരുവരെയും ആക്രമിച്ചത്. അനസിനെ വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങൾ അഴിച്ചുമാറ്റാൻ ആക്രോശിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഖുറൈഷിയെ നിലത്തിട്ട് ചവിട്ടുകയും മകന്റെ മുടിയിൽ കുത്തിപ്പിടിച്ച് മാംസം പൊതിഞ്ഞ കവറുകൾ ബലം പ്രയോഗിച്ച് തുറപ്പിക്കുകയും ചെയ്തു. “ഞങ്ങൾ എന്ത് വിൽക്കാനും നിങ്ങളെ അനുവദിക്കുമെന്ന് കരുതിയോ?” എന്ന് ചോദിച്ചുകൊണ്ട് സംഘം ജയ് ശ്രീറാം വിളികൾ മുഴക്കി. പരിക്കേറ്റ പിതാവിന് മുന്നിൽ വെച്ച് മകനെ വൈദ്യുത പോസ്റ്റിൽ കെട്ടിയിടുകയും ചെയ്തു. “അടിക്കുമ്പോൾ പാടുകൾ വീഴരുത്, അവർ മരിച്ചുപോകരുത്” എന്ന് സംഘത്തിൽ ഒരാൾ നിർദ്ദേശം നൽകുന്നതും വീഡിയോയിൽ കേൾക്കാം.
സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴും അക്രമികൾ പിന്മാറാൻ തയ്യാറായില്ല. പോലീസിന് മുന്നിൽ വെച്ച് ഭീഷണി മുഴക്കുന്നതും പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പരിക്കേറ്റ ഖുറൈഷിയെയും അനസിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.
സംഭവത്തിൽ ഇബ്രാഹിംപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീഡിയോ ദൃശ്യങ്ങളിൽ നിന്ന് അഞ്ച് പ്രതികളെ തിരിച്ചറിഞ്ഞതായും ബാക്കിയുള്ളവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും മെട്‌പള്ളി എസ്.ഡി.പി.ഒ അറിയിച്ചു. അടുത്തകാലത്തായി തെലങ്കാനയിൽ മുസ്ലീങ്ങൾക്കെതിരെയുള്ള ഇത്തരം വിദ്വേഷ ആക്രമണങ്ങൾ വർദ്ധിക്കുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.



