ന്യൂഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് അയച്ചു. ശകുൻ റാണി എന്ന സ്ത്രീയോ മറ്റാരെങ്കിലുമോ രണ്ടുതവണ വോട്ട് ചെയ്തുവെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിന് തെളിവ് നൽകണമെന്നാണ് കമ്മിഷന്റെ ആവശ്യം. രാഹുൽ കാണിച്ച രേഖകൾ തിരഞ്ഞെടുപ്പ് കമ്മിഷന്റേതല്ലെന്നും നോട്ടിസിൽ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമാക്കാൻ കമ്മിഷൻ ‘വോട്ടുകൊള്ള’ നടത്തിയെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിനു പിന്നാലെ, കോൺഗ്രസ് ‘വോട്ട് ചോരി’ എന്ന പേര് വഹിക്കുന്ന വെബ്സൈറ്റ് ആരംഭിച്ചിരുന്നു. വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാനും പിന്തുണ നൽകാനുമാണ് ഈ വെബ്സൈറ്റ്.
‘ഒരു വ്യക്തിക്ക് ഒരു വോട്ട്’ എന്ന ജനാധിപത്യ തത്ത്വത്തിനെതിരാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനമെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യത ഉറപ്പാക്കാനും ഡിജിറ്റൽ വോട്ടർ പട്ടിക പുറത്തുവിടാനും അദ്ദേഹം കമ്മിഷനോട് ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിൽ, രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം നേതാക്കൾ നാളെ ഉച്ചയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് മാർച്ച് നടത്തും.