ചെന്നൈ: നടനും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമലഹാസൻ രാജ്യസഭാംഗമാകും. ഡിഎംകെയുമായുള്ള ധാരണപ്രകാരമാണ് കമലിന്റെ രാജ്യസഭാപ്രവേശം. എം.കെ.സ്റ്റാലിന്റെ നിർദ്ദേശപ്രകാരം മന്ത്രി ശേഖർബാബു കമലുമായി ചർച്ച നടത്തി. ജൂലായിൽ ഒഴിവുവരുന്ന ആറ് രാജ്യസഭ സീറ്റുകളിൽ ഒന്ന് മക്കൾ നീതി മയ്യം പാർട്ടിക്ക് നൽകുമെന്ന് അറിയിച്ചതായാണ് സൂചന.
ഡിഎംകെയുമായുള്ള ധാരണ കണക്കിലെടുത്ത് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം മത്സരത്തിനിറങ്ങിയിരുന്നില്ല. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈയ്‌ക്കെതിരെ കോയമ്പത്തൂരിൽ മത്സരത്തിറങ്ങിയ കമലിനോട് പിന്മാറണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടിരുന്നു. പകരം രാജ്യസഭാ സീറ്റ് വാഗ്‌ദാനം ചെയ‌്തു. എന്നാൽ സീറ്റ് കമലിന് മാത്രമായിരിക്കുമെന്നും ഡിഎംകെ അറിയിച്ചിരുന്നു.
മക്കൾ നീതി മയ്യം പാർട്ടി രൂപീകരിച്ചിട്ടുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ പരാജയം അറിഞ്ഞ കമൽ ,ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിക്കൊപ്പമാണ് നിലയുറപ്പിച്ചത്. ഇതിന്റെ ഭാഗമായി മുന്നണിയുടെ വിജയത്തിനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. അന്ന് കോൺഗ്രസിന്റെ ഏതെങ്കിലും ഒരു സീറ്റിൽ അദ്ദേഹം മത്സരിക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആ ഘട്ടത്തിൽ ലോക്സഭയിലേക്ക് പോകാൻ കമൽ തയ്യാറായില്ല.