ന്യൂഡല്‍ഹി– രാജ്യത്ത് പിന്‍കോഡുകള്‍ക്ക് പകരം ഡിജിറ്റൽ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്നറിയപ്പെടുന്ന സംവിധാനമായിരിക്കും ഇനി മുതല്‍ പുതിയ അഡ്രസായി പ്രവര്‍ത്തിക്കുക. ഇതു വഴി മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ കഴിയും. തപാല്‍ വകുപ്പ് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമാണ് ഡിജിപിന്‍ സംവിധാനം.
പിന്‍കോഡുകള്‍ വിശാലമായ ഒരു പ്രദേശത്തെയാണ് പ്രതിനിധാനം ചെയ്തിരുന്നതെങ്കില്‍ ഡി.ജി.പിന്നിൽ മേല്‍വിലാസത്തിന്റെ കൃത്യമായ സ്ഥലം കണ്ടെത്താന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഓരോരുത്തരുടെയും ഡി.ജി.പിന്‍ സര്‍ക്കാര്‍ പ്രത്യേകം തയാറാക്കിയ വെബ്‌സൈറ്റിലൂടെ അറിയാന്‍ സാധിക്കും. പോസ്റ്റല്‍ സര്‍വീസുകള്‍ക്ക് പുറമെ അടിയന്തര സാഹചര്യങ്ങളില്‍ പോലീസ്, ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ് എന്നീ സേവനങ്ങള്‍ ലഭ്യമാകുന്നതിനും ഉപയോഗിക്കാം. ഇതിലൂടെ അതിവേഗത്തില്‍ ലൊക്കേഷനുകള്‍ ട്രാക്ക ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുന്നതാണ്. ഐ.ഐ.ടി ഹൈദരാബാദ്, എ.ആര്‍.എസ്.സി, ഐ.എസ്.ആര്‍.ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യന്‍ തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.