ന്യൂഡൽഹി– ഡൽഹിയിലെ അതീവ സുരക്ഷാ മേഖലയായ റേസ് കോഴ്‌സ് റോഡിലെ മൂന്ന് ചേരികളിലായി താമസിക്കുന്ന 700-ലധികം കുടുംബങ്ങൾക്ക് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം കുടിയൊഴിപ്പിക്കൽ നോട്ടീസ് നൽകി. പ്രധാനമന്ത്രിയുടെ പുതിയ വസതിയടക്കം ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പദ്ധതിയുടെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് ഈ നടപടി. ഭായ് റാം ക്യാമ്പ്, മസ്‌ജിദ് ക്യാമ്പ്, ഡി.ഐ.ഡി ക്യാമ്പ് എന്നിവിടങ്ങളിലെ താമസക്കാർ മാർച്ച് 6-നകം ഒഴിഞ്ഞുപോണമെന്നാണ് കർശന നിർദ്ദേശം.
കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്കായി വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സാവ്ദ ഗ്രെവയിൽ കേന്ദ്ര സർക്കാർ സ്ഥിരമായ വീടുകൾ അനുവദിച്ചിട്ടുണ്ട്. പുനരധിവാസ നയത്തിന്റെ ഭാഗമായി ഡൽഹി ഡെവലപ്‌മെന്റ് അതോറിറ്റിയും (ഡി.ഡി.എ) അർബൻ ഷെൽട്ടർ ഇംപ്രൂവ്‌മെന്റ് ബോർഡും ചേർന്ന് നടത്തിയ സർവ്വേയിലൂടെ അർഹരായ 717 കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് അനുവദിച്ച ഫ്ലാറ്റുകളുടെ കൈവശാവകാശം ഏറ്റെടുത്ത് നിശ്ചിത സമയത്തിനകം ചേരി ഒഴിയാനാണ് നോട്ടീസിൽ പറയുന്നത്. വിസമ്മതിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
അതീവ സുരക്ഷാ പ്രാധാന്യമുള്ള ലുറ്റിയൻസ് ഡൽഹിയിലെ സർക്കാർ ഭൂമികൾ തിരിച്ചുപിടിക്കുകയും സുരക്ഷിതമാക്കുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. നേരത്തെ 2025 ഒക്ടോബറിൽ നൽകിയ നോട്ടീസിനെതിരെ താമസക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് പുനരധിവാസം ഉറപ്പാക്കാൻ കോടതി നിർദ്ദേശിച്ചതിനെ തുടർന്നാണ് ഇപ്പോൾ പുതിയ നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, നഗരമധ്യത്തിൽ നിന്ന് കിലോമീറ്ററുകൾ അകലെയുള്ള പുതിയ ഇടത്തേക്ക് മാറുന്നത് തങ്ങളുടെ ഉപജീവനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ചേരി നിവാസികൾ.



