ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഫിൻജാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ചെന്നൈ വിമാനത്താവളം അടച്ചു, നൂറിലേറെ വിമാന സർവീസുകൾ റദ്ദാക്കി. 19 വിമാനങ്ങൾ വഴി തിരിച്ചുവിട്ടതായും വിമാനത്താവളം ഞായറാഴ്ച പുലർച്ചെ നാലുവരെ അടച്ചതായും അധികൃതർ വ്യക്തമാക്കി.
ചെന്നൈ നഗരത്തിലടക്കം പലേടത്തും അതി ശക്തമായ മഴയാണ് ലഭിക്കുന്നത്. പലേടത്തും വൻ വെള്ളക്കെട്ടാണുള്ളത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂർ, പുതുച്ചേരി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. തമിഴ്‌നാട്ടിൽ ഇതിനകം 2220 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. തിരുവാരൂർ, നാഗപട്ടണം ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ ഇതിനകം തന്നെ 500 ഓളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടണ്ട്.

തമിഴ്‌നാട്ടിലെ ഏഴ് തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുള്ളതിനാൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികൂല കാലാവസ്ഥ കാരണം ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും ശനിയാഴ്ച അവധി നലൽകിയിരുന്നു. ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാനും സർക്കാർ ഐടി കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നു.
മണിക്കൂറിൽ ഏഴു കിലോമീറ്റർ വേഗതയിലാണ് ഫിൻജാൽ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങുന്നത്. തമിഴ്‌നാട് തീരത്തിന് സമീപത്തായി ചുഴലിക്കാറ്റ് കര തൊടുന്നതിന്റെ ലക്ഷണങ്ങളാണ് നിലവിലുള്ളത്. കാരയ്ക്കൽ മുതൽ മഹാബലിപുരം വരെയുള്ള തീരമേഖലയെ ചുഴലിക്കാറ്റ് സാരമായി ബാധിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

അടുത്ത 24 മണിക്കൂറിനകം തെക്കൻ ആന്ധ്രാപ്രദേശിലും വടക്കൻ തീരത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഫിൻജാൽ ചുഴലിക്കാറ്റിന് പിന്നാലെ കേരളത്തിലും അടുത്ത അഞ്ചുദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഡിസംബർ 2, 3 തിയ്യതികളിൽ അതിശക്തമായ മഴയ്ക്കും ഡിസംബർ 1 മുതൽ 4 തിയ്യതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.