ഹമീർപൂർ: ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ ബേത്വ നദിക്ക് കുറുകെ നിർമ്മിച്ചുകൊണ്ടിരുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നുവീണ് ആറ് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് പാലത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നു വീണത്. ബന്ദ, ഹമീർപൂർ സ്വദേശികളായ ലോകേന്ദ്ര നിഷാദ് (22), കുൽദീപ് നിഷാദ് (19), സാവന്ത് യാദവ് (28), സഭജീത് (30), പുഷ്പേന്ദ്ര സിംഗ് ചൗഹാൻ (34), രാജേഷ് പാൽ (42) എന്നിവരാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവർ.
രാത്രി ഷിഫ്റ്റിൽ ജോലിയിലായിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പെട്ടെന്നുണ്ടായ ശക്തമായ മഴയിൽ നിന്നും രക്ഷനേടാൻ പാലത്തിന് താഴെ അഭയം പ്രാപിച്ചതായിരുന്നു ഇവർ. ഈ സമയത്താണ് വൻ ശബ്ദത്തോടെ കോൺക്രീറ്റ് സ്ലാബ് ഇവർക്ക് മുകളിലേക്ക് തകർന്നു വീണത്. ലാൽപുര പോലീസ് സ്റ്റേഷൻ പരിധിയിലെ മോരകന്ദർ പർസാനി ഗ്രാമത്തിന് സമീപമാണ് ദുരന്തം സംഭവിച്ചത്. പ്രദേശത്തെ കുരാര മേഖലയുമായി ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പാലം നിർമ്മിച്ചുകൊണ്ടിരുന്നത്.
അപകടവിവരമറിഞ്ഞ് സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
തകർന്ന സ്ലാബുകൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ ഏറെ പ്രയത്നിച്ചാണ് പുറത്തെടുത്തത്. അപകടസമയത്ത് പാലത്തിന്റെ തൂണുകളിൽ കുടുങ്ങിപ്പോയ ചില തൊഴിലാളികളെ അധികൃതർ സുരക്ഷിതമായി താഴെയിറക്കി.
സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഴമേറിയ ദുഃഖം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകാനും, അപകടത്തിൽ പരിക്കേറ്റവർക്ക് ലഭ്യമായതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.



