നിശ്ചയദാര്‍ഡ്യത്തിന്റെ പ്രതീകമായിരുന്നു അയാള്‍. പഠനവും കൃഷിയും ഒരുമിച്ച് കൊണ്ടുപോവാന്‍ വിധിക്കപ്പെട്ട ചെറുപ്പക്കാരന്‍. പതിനെട്ടാം വയസ്സില്‍ അച്ഛനെ നഷ്ടപ്പെട്ട സാധാരണ കര്‍ഷക കുടുംബത്തിലെ ഒരു മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദ വിദ്യാര്‍ത്ഥി. ദക്ഷിണ കന്നഡയിലെ കെവിജി കോളേജ് ഓഫ് എഞ്ചിനീയറിംഗിലായിരുന്നു പഠനം. പശിയടക്കാനുള്ള ഏക ആശ്രയമായിരുന്നു കൃഷി. അച്ഛന്റെ വിയോഗത്തോടെ അനുജത്തിയേയും അമ്മയേയും നോക്കേണ്ടുന്ന ഉത്തരവാദിത്വമേറ്റെടുത്ത് അയാള്‍ എല്ലാ കടമ്പകള്‍ക്കിടയിലും ബിരുദം പൂര്‍ത്തിയാക്കി. ഒപ്പം കൃഷിയിടങ്ങളിലും വിയര്‍പ്പൊഴുക്കി. റബ്ബര്‍ കൃഷിയായിരുന്നു അത്താണി. പഠനം വിജയകരമായി പൂര്‍ത്തിയാക്കിയതിനാല്‍ ബിരുദാനന്തരം കോര്‍പ്പറേറ്റ് ജോലി ലഭിച്ചു. 10 വര്‍ഷങ്ങള്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും കൃഷിയെ താലോലിച്ചുകൊണ്ടേയിരുന്നു. കാരണം കൃഷി അയാളുടെ അവയവം പോലെയായിരുന്നു. തന്റെ വേരുകള്‍ കൃഷിയാഴ്ന്നു നില്‍ക്കുന്നതാണെന്നയാള്‍ ദൃഢമായും വിശ്വസിച്ചു.
കണ്ണൂര്‍ ജില്ലയിലെ കര്‍ണാടകയുടെ അതിര്‍ത്തിയോടടുത്ത പ്രദേശമായ ഉളിക്കല്‍ ഗ്രാമത്തിലാണ് ബിജു നാരായണന്‍. ഒരുകാലത്ത് പ്രധാനമായും റബ്ബര്‍ കൃഷി ചെയ്ത് ഉപജീവനം കണ്ടെത്തിയ അനേകം കുടുംബങ്ങളിലെ അംഗം. കൃഷിക്കനുയോജ്യമായ സമൃദ്ധമായ ഭൂപ്രകൃതിയായിരുന്നു അവിടം. ദശലക്ഷക്കണക്കിന് റബ്ബര്‍ കര്‍ഷകരില്‍ ഒരാളായിരുന്നു ബിജുവിന്റെ അച്ഛനും. കൃഷിഭൂമിയുടെ മൂന്നിലൊന്ന് ഭാഗവും റബ്ബര്‍ കൃഷി ചെയ്തിരുന്ന ആ കുടുംബത്തിന്റെ പ്രധാന വരുമാന സ്രോതസ് ഇടക്കെപ്പോഴോ കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോയി. കാരണം മറ്റൊന്നുമായിരുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ റബ്ബര്‍ ഉത്പാദക സംസ്ഥാനമായ കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെ മുമ്പ് തന്നെ വര്‍ധിച്ചു വന്ന ഉല്‍പാദനച്ചെലവിനു പുറമെ മറ്റൊന്ന് കൂടി ഇടിത്തീപോലെയെത്തി. വിയറ്റ്‌നാം, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിലകുറഞ്ഞ റബ്ബറിന്റെ ഇറക്കുമതി.
കോര്‍പറേറ്റ് ജോലി ഉപേക്ഷിച്ച് മുഴുസമയ കര്‍ഷകനിലേക്ക്, റബ്ബര്‍ വെട്ടിമാറ്റിയ ഭ്രാന്തന്‍…
കൃഷിയും കോര്‍പ്പറേറ്റ് ജോലിയും ഒരുമിച്ച് കൊണ്ടുപോവാന്‍ ബിജു പ്രയാസപ്പെട്ടു. മാത്രമല്ല മടുപ്പുളവാക്കുന്ന കോര്‍പ്പറേറ്റ് ജോലികളില്‍ താത്പര്യവുമില്ലാതായി. സധൈര്യം ഒരു തീരുമാനമെടുത്തു. ജോലി ഉപേക്ഷിച്ച് കൃഷിയിലേക്കിറങ്ങാം. നാട്ടുകാരും വീട്ടുകാരുമെല്ലാം അന്തംവിട്ട ആ തീരുമാനം പക്ഷെ പലതരം കൃഷികളെ കൂടി മനസ്സില്‍ക്കണ്ടായിരുന്നു.
ചെയ്തുകൊണ്ടിരുന്ന റബ്ബര്‍ കൃഷി ലാഭം കുറഞ്ഞുവെന്ന് മാത്രമല്ല, റബ്ബര്‍ ഉത്പാദിപ്പിക്കുന്നത് വില്‍ക്കുന്നതിനേക്കാള്‍ ചെലവേറിയതായി മാറുകയും ചെയ്തു. ശരാശരി ഉല്‍പാദനച്ചെലവ് കിലോഗ്രാമിന് ഏകദേശം 160 രൂപയും വില്‍പ്പന വില കിലോഗ്രാമിന് 110 രൂപയുമായിരുന്നു. ഇതോടെയാണ് ബിജു കാര്‍ഷിക രീതികള്‍ പുനഃപരിശോധിക്കാനൊരു തീരുമാനത്തിലെത്തിയത്. തന്റെ ഏഴ് ഏക്കര്‍ റബ്ബര്‍ മരങ്ങള്‍ക്ക് പകരം റംബുട്ടാന്‍, മാങ്കോസ്റ്റിന്‍, കുരുമുളക്, അടക്ക, തെങ്ങ്, കശുമാവ് തുടങ്ങിയവ കൃഷി ചെയ്യാന്‍ ധീരമായ തീരുമാനം എടുക്കുകയും ചെയ്തു.
”പുതിയ തോട്ടങ്ങള്‍ പരീക്ഷിക്കാന്‍ ഞാന്‍ മിക്ക റബ്ബര്‍ മരങ്ങളും വെട്ടിമാറ്റിയപ്പോള്‍ ആളുകള്‍ എന്നെ ഭ്രാന്തന്‍ എന്ന് വിളിച്ചു. ഒരുവേള സ്വന്തം കുടുംബം ഉള്‍പ്പെടെ പലരും വിമര്‍ശിക്കുകയും ഭ്രാന്താണെന്ന് കരുതുകയും ചെയ്തു.”- ബിജുനാരായണന്‍ വിശദീകരിച്ചു. കൃഷിയില്‍ നിന്നും ലാഭകരമായ കാര്‍ഷിക ബിസിനസിലേക്ക് ഇത് ചുവടു മാറിയപ്പോഴാണ് ചുറ്റുമുള്ളവരും ലോകവും അംഗീകരിച്ചുതുടങ്ങിയതെന്നും തീരുമാനം ശരിയാണെന്ന് തെളിയിക്കണമെന്ന് എനിക്കറിയാമായിരുന്നുവെന്നും ബിജു ‘ബെറ്റര്‍ ഇന്ത്യ’യോട് സംസാരിക്കവെ വ്യക്തമാക്കി. ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് കൃഷി നടത്തിയതിന്റെ അധ്വാന ഫലമാണിപ്പോള്‍ അനുഭവിക്കുന്നത്. റംബുട്ടാന്‍ കൃഷിയില്‍ നിന്ന് മാത്രം ഒരു ഏക്കറിന് 9 മുതല്‍ 15 ലക്ഷം രൂപ വരെ സമ്പാദിക്കാന്‍ കഴിയുന്നുണ്ടെന്ന് ബിജു സാക്ഷ്യപ്പെടുത്തുന്നു. പരമ്പരാഗത കൃഷി ലിപി തന്നെ അതോടെ മാറ്റിയെഴുതാനായി എന്നും ശിവാനി ഗുപ്ത തയ്യാറാക്കി, പ്രണിത ഭട്ട് എഡിറ്റ് ചെയ്ത ആ റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ബഹുവിളകളിലേക്കുള്ള മാറ്റവും റംബൂട്ടാന്റെ വിള വര്‍ധനവും
ഒറ്റക്കൃഷി എന്ന കാഴ്ചപ്പാടേ മാറ്റി. ബഹുവിളകള്‍ തെരെഞ്ഞെടുത്തു. ഏറ്റവും പുറത്തെ തോട്ടമായി 45 അടി വരെ ഉയരത്തില്‍ വളരുന്ന തെങ്ങിന്‍ തൈകള്‍ നട്ടു. തുടര്‍ന്ന്, 25 അടി ഉയരമുള്ള മാങ്കോസ്റ്റീന്‍. പിന്നെ 15 അടി ഉയരമുള്ള കുരുമുളക്. പിന്നെ 10 അടി നീളമുള്ള വാഴയും രണ്ട് മുതല്‍ അഞ്ച് അടി വരെ ഉയരമുള്ള ഇഞ്ചിയും മരച്ചീനിയും നട്ടു. ‘വിളകള്‍ ഉയരത്തില്‍ വ്യത്യസ്തമായതിനാല്‍ അവയ്ക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നു. ഇതിനര്‍ത്ഥം നമുക്ക് ഒരേസമയം നാല് മുതല്‍ അഞ്ച് വരെ വിളകളില്‍ നിന്ന് വിളവ് ലഭിക്കും’- ബിജു കൃഷിയെ അവലോകനം ചെയ്യുന്നു. ഈ കൃഷി രീതി സ്ഥലത്തിന്റെ കാര്യക്ഷമമായ ഉപയോഗം മാത്രമല്ല ഓരോ ചെടിക്കും മതിയായ സൂര്യപ്രകാശവും ഉറപ്പാക്കുന്നുണ്ട്. ഒരു ഹരിത വനത്തിലേക്കെന്ന പോലെയുള്ള ഒരിടത്തിലേക്കാണ് നയിക്കപ്പെടുന്നത് എന്നത് മനസ്സിനും ശരീരത്തിനും നല്‍കുന്ന സന്തോഷം ചില്ലറയല്ലെന്നും ഈ കര്‍ഷകന്‍ ആണയിടുന്നു.
ബിജുവിന്റെ ഏറ്റവും വിജയകരമായ സംരംഭങ്ങളിലൊന്ന് റംബുട്ടാന്‍ ആണ്. പരമ്പരാഗതമായി 50 മുതല്‍ 60 വരെ ചെടികള്‍ നടുന്നതിന് പകരം, ഉയര്‍ന്ന സാന്ദ്രതയില്‍ നടീല്‍ നടത്തുന്നതിലൂടെ, ഏക്കറില്‍ 100 വരെ നടാന്‍ കഴിഞ്ഞു. വിളവ് കുതിച്ചുയര്‍ന്നുവെന്നതാണ് സത്യം. ”2010 ല്‍ ആണ് റംബുട്ടാന്‍ ചെടികള്‍ നട്ടു തുടങ്ങിയത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഓരോ ചെടിയില്‍ നിന്നും 40 കിലോഗ്രാം റംബുട്ടാനും ഏഴ് വര്‍ഷത്തിനുള്ളില്‍ 60 കിലോഗ്രാം വരെ വിളവ് ലഭിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഇന്ന് ഓരോ ചെടിയില്‍ നിന്നും എനിക്ക് 80 കിലോഗ്രാം വിളവ് ലഭിക്കുന്നുണ്ട്.” ബിജു സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം ഏക്കറില്‍ നിന്ന് 6,000 കിലോയിലധികം റംബുട്ടാനാണ് വിളവെടുത്തത്. കിലോയ്ക്ക് 250 രൂപയ്ക്കാണ് വിറ്റത്. റംബുട്ടാന്‍ കൃഷിയിലൂടെ ഒരു ഏക്കറിന് 15 ലക്ഷം രൂപ എന്ന തോതില്‍ സമ്പാദിക്കാന്‍ കഴിഞ്ഞു.
ഇടനിലക്കാരില്ലാത്ത വില്‍പ്പന, ജൈവ വളങ്ങള്‍
നേരിട്ടുള്ള വില്‍പ്പനയാണ് ‘ബിജുവിയന്‍’ ശൈലി. ഇടനിലക്കാരെ ഒഴിവാക്കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ പരമാവധി ഉപയോഗിക്കുകയാണദ്ദേഹം. ”ഞാന്‍ ഇടനിലക്കാരുടെ സഹായം തേടിയിരുന്നെങ്കില്‍, എന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് 190 മുതല്‍ 200 രൂപ വരെ മാത്രമേ ലഭിക്കുമായിരുന്നുള്ളൂ. ഞാന്‍ സമൂഹ മാധ്യമങ്ങളുടെ പിന്‍ബലത്താല്‍ ഉപഭോക്താക്കളെ കണ്ടെത്തി. ഫെയ്്‌സ്ബുക് ആണ് പ്രധാനമായി ഉപയോഗിച്ചത്”- അദ്ദേഹം പറഞ്ഞു.
സുസ്ഥിര കൃഷി രീതിയിലാണ് ബിജു വിശ്വസിക്കുന്നത്. ജൈവ വളങ്ങള്‍ പരമാവധി ഉപയോഗിക്കുക എന്നതാണ് അടിസ്ഥാന രീതി. പശുവിന്റെ ചാണകം, ഗോമൂത്രം, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയ 80 ശതമാനം ജൈവ ഇന്‍പുട്ടുകളും പൊട്ടാഷ് പോലുള്ള 20 ശതമാനം അജൈവ വസ്തുക്കളുമായി സംയോജിപ്പിച്ച് മണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ പ്രത്യേക കരുതല്‍ ഉണ്ടാവും. പലപ്പോഴും ഇലകളിലെ വളപ്രയോഗം നടത്തുന്ന ‘സാങ്കേതിക വിദ്യ’ കൂടി തനിക്കുണ്ടെന്നും ഈ കണ്ണൂര്‍ക്കാരന്‍: ”ഈ രീതിയില്‍, വളം വെള്ളത്തില്‍ ലയിപ്പിച്ച് സസ്യങ്ങളുടെ ഇലകളില്‍ നേരിട്ട് തളിക്കുന്നു. ഈ ‘ഓണ്‍-ദി-സ്‌പോട്ട്’ പോഷകാഹാരം സസ്യങ്ങളില്‍ അവശ്യ പോഷകങ്ങളുടെ ആഗിരണം വേഗത്തിലാക്കുകയും സാധാരണ പോഷകങ്ങളുടെ കുറവുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു.” പുതിയ കൃഷി രീതികള്‍ പഠിക്കണമെന്ന് ഉറച്ചുവിശ്വസിക്കുന്ന ബിജു എടുത്തുപറയുന്നു. കോര്‍പറേറ്റ് എഞ്ചിനീയര്‍ ജോലി ഉപേക്ഷിച്ചതില്‍ യാതൊരു ഖേദവുമില്ലാതെ ഉളിക്കലിലെ മനോഹരമായ ഏക്കര്‍ക്കണക്കിന് കൃഷിയിടത്തില്‍ മാറിയ ജീവിതത്തെ തെല്ലൊരു ആനന്ദത്തോടെ രാജകീയമായി ആഘോഷിച്ച് ബിജു നമുക്കൊരു പുഞ്ചിരി പകരുന്നു, ശുഭാപ്തി വിശ്വാസിയായ ഒരു ‘പച്ച’ മനുഷ്യന്റെ സ്നേഹത്തിലലിഞ്ഞ ചിരി.