അബുദാബി : യുഎഇയിൽ പുറംതൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കാൻ മാനവവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ച ഉച്ചവിശ്രമനിയമം ഞായറാഴ്ച (ജൂൺ 15) മുതൽ പ്രാബല്യത്തിൽ വരും. ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ, സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെ ജോലി നിരോധിക്കും.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കും കരാറുകാർക്കും ഒരു തൊഴിലാളിക്ക് 5,000 ദിർഹം (ഏകദേശം 1.17 ലക്ഷം രൂപ) പിഴ ചുമത്തും. 21-ാം തവണയാണ് മന്ത്രാലയം ഈ നിയമം നടപ്പാക്കുന്നത്. നിരോധിത സമയങ്ങളിൽ തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നുണ്ടോയെന്ന് കർശന പരിശോധനകൾ നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.
അതിനിടെ, കഴിഞ്ഞ വെള്ളിയാഴ്ച യുഎഇയിൽ കനത്ത ചൂട് രേഖപ്പെടുത്തി. അൽ ഐനിലെ സ്വയ്ഹാൻ പ്രദേശത്ത് 50.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം റിപ്പോർട്ട് ചെയ്തു.