ദുബൈ– പ്രയാസകരമായ സമയങ്ങളില്‍ ആചരിക്കുന്ന പ്രവാചക പാരമ്പര്യം പിന്തുടര്‍ന്ന് ദുബൈയിലെ മസ്ജിദുകളില്‍ ഇന്നു (ബുധനാഴ്ച) മുതല്‍ ഫജ്ര്‍, മഗ്രിബ് നമസ്‌കാരങ്ങളില്‍ ഖുനൂത്ത് പ്രാര്‍ഥന ചൊല്ലാന്‍ തുടങ്ങുമെന്ന് ഇസ്‌ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. മസ്ജിദ് കാര്യങ്ങള്‍ സംഘടിപ്പിക്കാനും അസാധാരണമായ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട മതപരമായ ആചാരങ്ങള്‍ പുനരുജ്ജീവിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്ന് വകുപ്പ് പറഞ്ഞു. യു.എ.ഇയെ സുരക്ഷ, സ്ഥിരത എന്നിവയാല്‍ തുടര്‍ന്നും അനുഗ്രഹിക്കാനും രാജ്യത്തിന്റെ ഭരണാധികാരികള്‍ക്ക് പ്രതിഫലം നല്‍കാനും ദൈവത്തോട് അപേക്ഷിച്ചും പ്രാര്‍ഥിച്ചും യാചിച്ചും ഈ ആചാരത്തില്‍ (ഖുനൂത്ത്) ഏര്‍പ്പെടാന്‍ സമൂഹത്തിലെ അംഗങ്ങളോട് ഇസ്‌ലാമിക് അഫയേഴ്സ് ആന്റ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്മെന്റ് ആഹ്വാനം ചെയ്തു. ഇസ്‌ലാമിക നമസ്‌കാരങ്ങളില്‍ ചൊല്ലുന്ന അറിയപ്പെടുന്ന പ്രാര്‍ഥനയാണ് ഖുനൂത്ത്. ഇതിലൂടെ വിശ്വാസികള്‍ ദൈവത്തിന്റെ മാര്‍ഗനിര്‍ദേശം, സംരക്ഷണം, കാരുണ്യം എന്നിവ തേടുന്നു. ഇത് സ്ഥാപിതമായ ഇസ്‌ലാമിക പ്രാര്‍ഥനാ പാരമ്പര്യങ്ങളുടെ ഭാഗമാണ്. ചില പ്രത്യേക സാഹചര്യങ്ങളില്‍ മസ്ജിദുകളില്‍ നമസ്‌കാരത്തിനിടെ കൂട്ടായി ഖുനൂത്ത് ചൊല്ലപ്പെടുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



