അബുദാബി: യു.എ.ഇയുടെ പുതിയ കൃത്രിമ ഉപഗ്രഹമായ ഇത്തിഹാദ് സാറ്റ് വിക്ഷേപണം വജയിച്ചു. സ്പേസ്എക്സിന്‍റെ കരുത്തുറ്റ ഫാൽക്കൺ 9 റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിച്ചത്. ഇത് ഈ വര്‍ഷം യു.എ.ഇയുടെ രണ്ടാമത്തെ ഉപഗ്രഹ വിക്ഷേപണം കൂടിയാണ്.
യുഎസിലെ കാലിഫോർണിയ വാൻഡൻബർഗ് സ്പേസ് ബേസ് ബേസിൽ നിന്നും ഇന്ന് (ശനിയാഴ്ച) ഉച്ചയോടെയായിരുന്നു വിക്ഷേപണം. മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്ററും ദക്ഷിണ കൊറിയയുടെ സാറ്റ്റെകും സംയുക്തമായാണ് ഉപഗ്രഹം വികസിപ്പിച്ചത്. മൂന്ന് ഇമേജിങ് മോഡുകൾ ഉപഗ്രഹത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
സിന്തറ്റിക് അപേർച്ചർ റഡാർ അഥവാ എസ്എആർ വിഭാഗത്തിൽ ഉൾപ്പെടുന്ന സാറ്റലൈറ്റാണിത്. കൂടാതെ എല്ലാ കാലാവസ്ഥയിലും രാത്രിയും പകലും ഉയർന്ന കൃത്യതയോടെ ഭൂമിയുടെ ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ് ഈ ഉപഗ്രഹം. വിക്ഷേപണത്തിന് ശേഷം സാറ്റലൈറ്റ് നിയന്ത്രിക്കുന്നത് മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്‍ററിന്‍റെ മിഷൻ കൺട്രോൾ സെന്‍ററായിരിക്കും. ഇവിടെ നിന്ന് ഉപഗ്രഹത്തിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ബഹിരാകാശത്ത് നിന്ന് അയക്കുന്ന ഡേറ്റ വിലയിരുത്തുകയും ചെയ്യും.