ദുബായ്: സന്ദർശക വിസയിൽ എത്തി സംഘം ചേർന്ന് ഭിക്ഷാടനം നടത്തിയ 41 അംഗ യാചക സംഘം ദുബായ് പോലീസിന്റെ പിടിയിൽ. ഹോട്ടലിൽ താമസിച്ചിരുന്ന അറബ് വംശജരായ 41 പേർ അടങ്ങുന്ന സംഘത്തിൽ നിന്ന് 60,000 ദിർഹത്തിലധികം പിടിച്ചെടുത്തു.
901 കോൾ സെന്റർ വഴി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ സംശയാസ്പദ കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗം ‘അൽ-മിസ്ബ’ അഥവാ ‘പ്രാർത്ഥന മുത്തുകൾ’ എന്ന രഹസ്യ കോഡിൽ നടത്തിയ ഓപ്പറേഷനിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത്.
തസ്ബീഹ് മാല (ജപമാല), പേന, മറ്റ് വസ്തുക്കൾ എന്നിവയുടെ വിൽപ്പനയുടെ മറവിൽ ഇവർ പൊതുജനങ്ങളിൽ നിന്ന് ഭിക്ഷ യാചിച്ചിരുന്നു. ഇവരുടെ ദയനീയമായ അവസ്ഥ കണ്ട് വാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവർ കൂടുതൽ പണം നൽകുന്നതിനാൽ ഈ രീതി സ്വീകരിച്ചതായി പോലീസ് വ്യക്തമാക്കി.
പ്രൊഫഷണൽ, വഞ്ചനാപരമായ മാർഗങ്ങളിലൂടെ സഹതാപം ജനിപ്പിക്കാൻ യാചകർ മതപരമായ അവസരങ്ങളും അവധി ദിനങ്ങളും ചൂഷണം ചെയ്യാറുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ദുബായ് പോലീസിന്റെ സ്മാർട്ട് ആപ്പിലെ ‘പോലീസ് ഐ’ സൗകര്യം വഴിയോ, 901 എന്ന ടോൾ ഫ്രീ നമ്പറിലോ, ഇ-ക്രൈം പ്ലാറ്റ്‌ഫോം മുഖേനയോ റിപ്പോർട്ട് ചെയ്യണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.