ജിദ്ദ– ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച നിരവധി പേരെ ശിക്ഷിച്ചതായി ജവാസാത്ത് അറിയിച്ചു. റബീഉൽ ആഖിർ മാസത്തിലാണ് ജവാസാത്ത് ഡയറക്ടറേറ്റിനു കീഴിൽ വിവിധ പ്രവിശ്യകളിലായി പ്രവർത്തിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് ശിക്ഷകൾ വിധിച്ചത്. സ്വദേശികളും വിദേശികളും അടക്കം 24,365 പേർക്കാണ് നാടുകടത്തലും, തടവും പിഴയും ശിക്ഷ വിധിച്ചത്.
ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും ജോലിയും അഭയവും യാത്രാ സൗകര്യങ്ങളും മറ്റു സഹായങ്ങളും നൽകരുതെന്ന് സ്വദേശികളോടും വിദേശികളോടും സ്ഥാപന ഉടമകളോടും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും കുറിച്ച് മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിൽ ബന്ധപ്പെട്ടും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിൽ ബന്ധപ്പെട്ടും റിപ്പോർട്ട് ചെയ്ത് എല്ലാവരും സഹകരിക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.



