ന്യൂഡല്‍ഹി: ശ്രീനഗർ വിമാനത്താവളത്തിൽ അധിക ലഗേജിന് ഫീസ് ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ സ്പൈസ്ജെറ്റ് ജീവനക്കാരെ ക്രൂരമായി മർദിച്ചു. ജൂലൈ 26-ന് ശ്രീനഗർ-ഡൽഹി സ്പൈസ്ജെറ്റ് ഫ്ലൈറ്റിന്റെ ബോർഡിംഗ് സമയത്താണ് ഈ സംഭവം. ആക്രമണത്തിൽ നാല് ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റു.
അനുവദനീയമായ 7 കിലോഗ്രാം പരിധിയെക്കാൾ ഇരട്ടിയിലധികം ലഗേജാണ് ഉദ്യോഗസ്ഥൻ കൊണ്ടുവന്നിരുന്നത്. അധിക ലഗേജിന് ഫീസ് അടയ്ക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടപ്പോൾ, അദ്ദേഹം അത് നിരസിക്കുകയും ബോർഡിംഗ് നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ എയ്റോബ്രിഡ്ജിലേക്ക് ബലമായി കടക്കാൻ ശ്രമിക്കുകയും ചെയ്തു.
Spicejet says the man in orange (an Army officer) has been booked for this “murderous assault” on its staff at Srinagar airport over payment for excess cabin baggage. Airline says spinal fracture and broken jaw among the injuries. Probe underway. pic.twitter.com/g2QmIPU7eJ
— Shiv Aroor (@ShivAroor) August 3, 2025
സിഐഎസ്എഫ് ഉദ്യോഗസ്ഥർ യാത്രക്കാരനെ ബോർഡിംഗ് ഗേറ്റിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും, അവിടെവച്ച് അദ്ദേഹം ആക്രമാസക്തനായി. കയ്യിൽ കിട്ടിയ ഒരു പരസ്യ ബോർഡ് ഉപയോഗിച്ച് ജീവനക്കാരെ ആക്രമിച്ചു. ഒരു ജീവനക്കാരൻ ബോധരഹിതനായി നിലത്ത് വീണെങ്കിലും ആക്രമണം തുടർന്നു. സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. പരിക്കേറ്റ ജീവനക്കാർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
സംഭവത്തെ തുടർന്ന് പോലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സൈനികനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. അദ്ദേഹത്തിന് വിമാനയാത്രാ വിലക്ക് ഏർപ്പെടുത്താനുള്ള നടപടികളും ആരംഭിച്ചു. “ജീവനക്കാർക്കെതിരായ അക്രമത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഈ കേസിൽ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും,” സ്പൈസ്ജെറ്റിന്റെ പ്രസ്താവനയിൽ വ്യക്തമാക്കി.